Sunday 29 April 2018

വഴിമാറ്റുന്ന മുഖ്യമന്ത്രി

ഇന്നു (28/04/2018) നമ്മുടെ മുഖ്യമന്ത്രി മുഴുവൻ സമയം എറണാകുളം നഗരത്തിലും പരിസരപ്രദേശത്തും ഒക്കെ ആയി ഉണ്ടായിരുന്നു. രാവിലെ വൈപ്പിൻ - ഫോർട്ട്കൊച്ചി റോ റോ സർവ്വീസിന്റെ ഉദ്ഘാടനം (2016 നവംബറിലും 2017 ജനുവരിയിലുമായി നീറ്റിൽ ഇറക്കിയ രണ്ട് യാനങ്ങൾ, നീറ്റിലിറക്കി കഴിഞ്ഞപ്പോളാണ് ഓർത്തത് അത് അടുപ്പിക്കാൻ പറ്റിയ ജട്ടി ഇല്ലെന്ന് പിന്നെ അത് ഉണ്ടാക്കുന്നതുവരെ ചുമ്മാ കൊച്ചിക്കായലിൽ കിടക്കുകയായിരുന്നു ഈ യാനങ്ങൾ. ഇപ്പോഴാണ് ജട്ടിയുടെ പണി പൂർത്തിയായത്) പിന്നെ യൂസഫലി മുതലാളിയുടെ 30 വർഷത്തെ പാട്ടഭൂമിയിൽ പണിത കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം. അതുകഴിഞ്ഞ് നിധിൻ ഗഡ്കരിയുമായി ദേശീയപാത വികസനത്തെ കുറിച്ച് ചർച്ച. അതുകഴിഞ്ഞ് പറവൂർ എസ് എൻ ഡി പി യൂണിയന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം. പിന്നെ തിരികെ വന്ന് എറണാകുളം മറൈൻ ഡ്രൈവിൽ സമ്മേളനം. ഇതൊക്കെയാണ് ഇന്നത്തെ വിജയന്റെ പരിപാടികൾ ആയിരുന്നത്. എറണാകുളത്തുനിന്നും പറവൂർക്ക് പോകുന്ന വഴിയിലാണ് വരാപ്പുഴ എന്ന സ്ഥലം. അതെ പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ വീട് ഉള്ള വരാപ്പുഴ. എസ് എൻ ഡി പി യോഗത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴി വിജയനു വേണമെങ്കിൽ ആ വീട്ടിൽ കയറി ആ കുടുംബാംഗങ്ങളെ കാണാം ആശ്വസിപ്പിക്കാം. പക്ഷെ വിജയൻ ആ വഴി പോയില്ല. വരാപ്പുഴ വഴിയേ തന്നെ പോയില്ല. എറണാകുളത്തു നിന്നും വൈപ്പിൻ ദ്വീപിലൂടെ പറവൂർക്ക് അവിടെനിന്നും ആലുവ വഴി തിരികെ എറണാകുളത്തേയ്ക്ക്.

ട്രയിനിൽ സീറ്റ് തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബാംഗങ്ങളെ കാണാൻ ഇവിടന്ന് വിമാനം പിടിച്ച് ഡൽഹിയിൽ പോയി അവരെ സമാധാനിപ്പിച്ച് 10 ലക്ഷം നഷ്ടപരിഹാരം നൽകിയ ആളാണ് നമ്മുടെ മുഖ്യമന്ത്രി വിജയൻ. മനുഷ്യത്വം എന്നൊന്നുണ്ടെങ്കിൽ ഇന്നത്തെ യാത്രയിലെ ഒരു പത്ത് മിനിറ്റ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ കാണാനും അവരെ ആശ്വസിപ്പിക്കാനും മാറ്റിവെയ്ക്കാമായിരുന്നു. ജുനൈദിന്റെ കുടുംബത്തെ കാണാൻ പോയ മുഖ്യന്ത്രിയ്ക്ക് ശ്രീജിത്തിന്റെ കുടുംബത്തെ കാണാൻ സമയമില്ലെങ്കിൽ അതിനർത്ഥം മനുഷ്യത്വം ഇല്ല എന്നുതന്നെ ആണ്. അപ്പോൾ ഓർമ്മവരുന്നത് ശ്രീ വെള്ളപ്പള്ളി നടേശൻ ആലുവ പ്രസംഗത്തിൽ പറഞ്ഞതാണ്. "മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണം." അന്ന് വെള്ളാപ്പള്ളി അതു പറഞ്ഞതിനു വലിയ ശബ്ദകോലാഹലം ആയിരുന്നു. എന്തുകൊണ്ട് സംസ്ഥാന പോലീസ് പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചു കൊന്ന ശ്രീജിത്തിന്റെ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകുന്നില്ല? എന്തുകൊണ്ട് ആ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനം ഉണ്ടാകുന്നില്ല? ആ കൊലപാതകത്തിന്റെ അന്വേഷണം സി ബി ഐയ്ക്ക് കൈമാറണം എന്ന ആ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുന്നില്ല? നൗഷാദിന്റെ കുടുംബത്തിനു നഷ്ടപരിഹാരവും ഭാര്യയ്ക്ക് സർക്കാർ ജോലിയും നൽകി. ചെങ്ങന്നൂർ എം എൽ എ ആയിരുന്ന സി പി ഐ (എം) കാരനായ കെ കെ രാമചന്ദ്രൻ നായർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ കടബാദ്ധ്യതയും സർക്കാർ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മകനു സർക്കാർ ജോലി നൽകും എന്ന പ്രഖ്യാപനവും വന്നു (എം എൽ എ മരിച്ചാൽ മകനു സർക്കാർ ജോലി എന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്). ഉമ്മൻ ചാണ്ടി മാറി പിണറായി മുഖ്യമന്ത്രി ആകുമ്പോൾ ശ്രീ വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ അല്പം മാറ്റം വരുത്താം എന്ന് തോന്നുന്നു. മരിക്കുന്നെങ്കിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുതലാക്കാൻ പറ്റിയ ന്യൂനപക്ഷവിഭാഗക്കാരനായി മരിക്കണം. അല്ലെങ്കിൽ സി പി എം അനുഭാവിയായി മരിക്കണം. ഇതു രണ്ടുമല്ലാത്തവൻ സി പി എം ഭരിക്കുന്ന സംസ്ഥാനത്ത് പോലീസിന്റെ തല്ല്കൊണ്ട് മരിച്ചാലും അവന്റെ കുടുംബത്തെ സി പി എം ഭരണകൂടം തിരിഞ്ഞു നോക്കില്ല. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ ഇതുവരെ ഒരു സി പി എം ജനപ്രതിനിധിയും സന്ദർശിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ന് ആ കുടുംബത്തെ ഒഴിവാക്കാൻ മനഃപൂർവ്വം വരാപ്പുഴ ഒഴിവാക്കി മുഖ്യമന്ത്രിയും യാത്ര ചെയ്തു.

എറണാകുളം ജില്ലാ കമ്മറ്റി ഒരു നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചിട്ടുണ്ടത്രേ. ശ്രീജിത്തിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. അതുപോലെ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സ്ഥിരവരുമാനത്തിനുള്ള സംവിധാനം ഒരുക്കണം. ഇനി വരാപ്പുഴയിൽ 'രാഷ്ട്രീയ വിശദീകരണയോഗം' നടക്കുന്നുണ്ട്. ശ്രീജിത്തിന്റെ കൊലപാതകത്തിലെ രാഷ്ട്രീയം വിശദീകരിക്കാൻ. അതിനു എത്തുന്നത് പാർടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നേരിട്ടാണ്. പാർടി സെക്രട്ടറി നേരിട്ടെത്തി വിശദീകരിക്കേണ്ട എന്ത് രാഷ്ട്രീയമാണ് നിരപരാധിയായ ഒരാളെ പോലീസ് പിടിച്ചുകൊണ്ട് പോയി മർദ്ദിച്ചു കൊന്നതിൽ ഉള്ളത്? പ്രസംഗമല്ല സഖാവെ പ്രവർത്തിയാണ് ആവശ്യം. പോലീസാണ് നിരപരാധിയായ ശ്രീജിത്തിനെ കൊന്നത്. ആ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ആ കുടുംബത്തിനു സർക്കാർ നഷ്ടപരിഹാരം നൽകണം. അതിനുള്ള നടപടികൾ ഉണ്ടാകട്ടെ.    

Monday 23 April 2018

ശ്രീജിത്തിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുക

കേരള മുഖ്യമന്ത്രി വിജയന്,

കഴിഞ്ഞ ഏതാനും മാസങ്ങളായി ശിഥിലമായിക്കൊണ്ടിരിക്കുന്ന പാർടിയെ ഛിന്നഭിന്നമാകാതെ ഒരുമിച്ച് നിറുത്തുന്നതിനുള്ള കടുത്ത പ്രയത്നത്തിൽ ആയിരുന്നല്ലൊ താങ്കൾ. ജില്ലാ സമ്മേളനങ്ങളിൽ മുതൽ ഉണ്ടാകാൻ ഇടയുണ്ടായിരുന്ന വിഭാഗീയ ശബ്ദങ്ങൾ വെളിയിൽ വരാതെയിരിക്കാൻ എല്ലാ സമ്മേളനങ്ങളിലും സാന്നിദ്ധ്യം ഉറപ്പാക്കിയും ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പോലും സമ്മേളനത്തിലെ സാന്നിദ്ധ്യം ഉറപ്പാക്കിക്കൊണ്ട് വിഭാഗീയശബ്ദങ്ങളെ തൊണ്ടയിൽ തന്നെ തടഞ്ഞു നിറുത്താൻ ഹെലികോപ്റ്ററിൽ പറന്നും ഒക്കെ അശ്രാന്തമായ പരിശ്രമമാണ് താങ്കൾ നടത്തിയത്. കോൺഗ്രസ്സുമായി പരസ്യമായ ബന്ധമാണോ രഹസ്യമായ ബന്ധമാണോ എന്ന വിഷയവും സഖാവ് യച്ചൂരിയെ മാറ്റി കേരളഘടകത്തിനു കൂടുതൽ സ്വീകര്യനായ ആരെയെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്ത് അവരോധിച്ചു കേരളഘടകത്തിനു മേൽക്കൈ ഉറപ്പാക്കാനും ഒക്കെ പാർടി അധികാരത്തിലുള്ള ഏക സംസ്ഥാനത്തെ ഏകമുഖ്യമന്ത്രി എന്ന നിലയിൽ അശ്രാന്തമായ പരിശ്രമങ്ങൾ താങ്കൾ ഹൈദ്രാബാദ് പാർടി കോൺഗ്രസ്സിലും നടത്തി വരികയായിരുന്നല്ലൊ. ഇന്ന് ഹൈദരാബാദ് പാർടി കോൺഗ്രസ്സ് കൊടിയിറങ്ങിയ സാഹചര്യത്തിൽ കേരളത്തിലെ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കാനുള്ള സമയം താങ്കൾക്ക് ഇനിയങ്ങോട്ട് കുറച്ചു നാളത്തേയ്ക്ക് ഉണ്ടാവും എന്ന് കരുതുന്നു.

പാർടി ശിഥിലമാകാതെ നോക്കുന്ന തിരക്കിലായിരുന്നു താങ്കൾ എന്നതിനാൽ താങ്കൾ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകൾ ശ്രദ്ധിക്കാൻ പറ്റാതെ പോയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു.  താങ്കളുടെ തന്നെ വകുപ്പായ ആഭ്യന്തരം ഏതാണ്ട് പൂർണ്ണമായ് കുത്തഴിഞ്ഞ അവസ്ഥയിൽ ആണ്. ആ വകുപ്പിലെ ഏതാനും ചില മാന്യന്മാർ രാത്രി ഭാര്യയോടും മകളോടും ഒപ്പം ഉറങ്ങുകയായിരുന്ന ശ്രീജിത്ത് എന്നൊരു യുവാവിനെ കള്ളക്കേസുണ്ടാക്കി പിടിച്ചുകൊണ്ടുപോയി ചവിട്ടിയും ഉരുട്ടിയും ഒക്കെ കൊന്നുകളഞ്ഞ കാര്യം താങ്കളെ ആരെങ്കിലും ഒക്കെ അറിയിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്താണ് ഈ മഹാപാതകം ഉണ്ടായത്. ഈ സംഭവം നടന്നിട്ട് ഇപ്പോൾ 14 ദിവസം കഴിഞ്ഞിരിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കൊലപാതക കുറ്റം ചുമത്തി മുന്നു ആർ ടി എഫ് ഉദ്യോഗസ്ഥരേയും (ആർ ടി എഫ് എന്നത് താങ്കൾ കേട്ടിട്ടില്ലാത്ത സംഗതി ആണെങ്കിൽ അതെന്താണ് എറണാകുളം റൂറൽ എസ് പി ആയിരുന്ന എ വി ജോർജ്ജിനോട് അന്വേഷിച്ചാൽ മതി.) വരാപ്പുഴ  സബ് ഇൻസ്പെക്ടറേയും ജയിലിൽ അടയ്ക്കുകയും എറണാകുളം റൂറൽ എസ് പി ആയിരുന്ന എ വി ജോർജ്ജിനെ തൃശൂർ രാമപുരത്തെ കേരള പോലീസ് അക്കാദമിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ആർ ടി എഫുകാർക്ക് കൊലപാതകം തെളിവില്ലാതെ ചെയ്യാൻ അറിയാഞ്ഞിട്ട് അവരെ കൂടുതൽ പ്രൊഫഷണലായി ചവിട്ടിക്കൊലയും ഉരുട്ടിക്കൊലയും പഠിപ്പിക്കാനാണോ ഈ സ്ഥലം മാറ്റം എന്നത് അറിയില്ല. സംഭവദിവസം വരാപ്പുഴ പോലീസിന്റെ ചുമതലയിൽ ഉണ്ടായിരുന്ന പറവൂർ സി ഐ ഇപ്പോൾ സസ്പെൻഷനിൽ ആണ്. ഇനിയും ചിലർക്കൊക്കെ എതിരെ ചില ശിക്ഷാനടപടികൾ ഉണ്ടാകും എന്നും കേൾക്കുന്നു. അതിനൊക്കെ അപ്പുറം ഈ പോലീസുകാർക്ക് എന്തെങ്കിലും ശിക്ഷ ലഭിക്കും എന്ന് കരുതുന്നില്ല. പോലീസ് യൂണിഫോമിലുള്ള സഹപ്രവർത്തകരോടല്ലെ കൂറുകാട്ടൂ. കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ അറിയാം എങ്ങനെ ഒക്കെ ആണ് ചാർജ്ജുകൾ എന്നത്. കേസ് കേൾക്കുന്ന ന്യായാധിപൻ അത്ര അസാധാരണമായ നീതിബോധം ഉള്ള ആളാണെങ്കിൽ പോലീസെന്തൊക്കെ തരികിട കാണിച്ചാലും ചിലപ്പോൾ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടേയ്ക്കാം. അതിനിനി എത്ര കൊല്ലം എടുക്കും എന്നതും അറിയില്ല. എന്തായാലും ഈ കേസ് സി ബി ഐയ്ക്ക് വിടണം എന്ന പല അപേക്ഷകളും താങ്കൾ ഓഫീസിൽ എത്തുന്നതും കാത്ത് കിടക്കുന്നുണ്ട്. 

പറഞ്ഞു വന്നത് എന്താണെന്നാണെങ്കിൽ ഒരു കുറ്റവും ചെയ്യാത്ത ശ്രീജിത്തിനെ കേരള പോലീസ് പിടിച്ചുകൊണ്ടുപോയി ചവിട്ടിക്കൊന്നിട്ട് 14 ദിവസം കഴിഞ്ഞിട്ടും താങ്കളുടെ സർക്കാരിനെ പ്രതിനിധീകരിച്ച് ആ കുടുംബത്തോട് മാപ്പ് പറയാൻ ഒരു മന്ത്രിയോ ഒരു ജനപ്രതിനിധിയോ ആ കുടുംബത്തെ ഇതുവരെ സന്ദർശിച്ചിട്ടില്ല. ട്രയിനിൽ സീറ്റിന്റെ പേരിൽ നടന്ന തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും അവർക്ക് സഹായധനം നൽകാനും ഡൽഹി വരെ വിമാനം പിടിച്ച് പോയ രാഷ്ട്രീയ തന്ത്രജ്ഞനാണ് താങ്കൾ. അതുപോലെ ചില സർവ്വകലാശാലകളുടെ അടച്ചിട്ട കവാടങ്ങൾക്ക് മുന്നിൽ കുത്തിയിരുന്ന് താങ്കളുടെ പാർടിയിലെ ചില പാർലമെന്റ് അംഗങ്ങളും പ്രതിഷേധവും ഐക്യദാർഢ്യവും ഒക്കെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ താങ്കൾ മുഖ്യമന്ത്രി ആയിരിക്കുന്ന ഈ സർക്കാർ കൊന്നുകളഞ്ഞ ഒരു നിരപരാധിയുടെ കുടുംബത്തെ സമാധാനിപ്പിക്കാൻ താങ്കളുടെ പാർടിക്കാരായ ഈ എം പി മാർക്കോ, എം എൽ എമാർക്കോ താങ്കൾക്ക് തന്നെയോ ഇതുവരെ സമയം കിട്ടിയില്ല എന്നത് തീർച്ചയായും പ്രതിഷേധാർഹമാണ്. കോൺഗ്രസ്സ് പാർടി ഓ അങ്ങനെ അല്ലല്ലൊ പാർടി കോൺഗ്രസ്സ് ഇന്ന് കൊടിയിറങ്ങിയ സാഹചര്യത്തിൽ താങ്കൾക്ക് മറ്റുതിരക്കുകൾ ഒന്നും നിലവിൽ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനും ശ്രീജിത്തിന്റെ കൊലപാതകികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഈ സർക്കാർ ലഭ്യമാക്കുമെന്ന ഉറപ്പ് നൽകാനും അല്പം സമയം താങ്കൾക്ക് ഇനിയെങ്കിലും ഉണ്ടാകും എന്ന് കരുതുന്നു. അതോടൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടതുപോലെ ശ്രീജിത്തിന്റെ കുടുംബത്തിനു അർഹമായ നഷ്ടപരിഹാരം നൽകാനും ആ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിനൽകാനുമുള്ള നടപടികൾ താമസം കൂടാതെ സ്വീകരിക്കും എന്നും പ്രതീക്ഷിക്കുന്നു.

ഏത് സാഹചര്യത്തിലും താങ്കളെ ന്യായീകരിച്ചിരുന്ന ചില മാദ്ധ്യമപ്രവർത്തകൾ വരെ ദൈവത്തിന്റെ ഈ സ്വന്തം നാടിനെ 'നശിച്ച നാടെന്ന്' അഭിസംബോധന ചെയ്ത് തുടങ്ങിയത് തീർച്ചയായും താങ്കളുടെ തന്നെ മിടുക്കാണ്. ആഭ്യന്തരവകുപ്പിനെ കുറിച്ചും വളരെ മികച്ച അസഭ്യപദങ്ങൾ ഉപയോഗിച്ച് ചില ന്യായീകരണ സഖാക്കൾ തന്നെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ സാധിച്ചു. ആ നിലയിൽ അവരുടെ പ്രതീക്ഷകളെ "ശരിയാക്കിയതിൽ' എനിക്ക് താങ്കളോട് വളരെ നന്ദിയുണ്ട്.  ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ താങ്കൾക്ക് സാധിക്കട്ടെ.

വിശ്വാസപൂർവ്വം
ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലെ ഒരു പ്രജ.

Monday 9 April 2018

പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമവും സുപ്രീംകോടതി ഉത്തരവും.

നാളത്തെ ഹർത്താൽ എന്തിന്? ഇന്ന് പലരും ചോദിച്ച ചോദ്യമാണ്. അതുകൊണ്ട് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഇവിടെ എഴുതിയിടാം എന്ന് കരുതുന്നു.

പട്ടികജാതി / പട്ടിവർഗ്ഗ പീഡന നിരോധനനിയമത്തിൽ കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിൽ അയക്കുന്നതിനുമുണ്ടായിരുന്ന വ്യവസ്ഥകൾ സുഭാഷ് കാശിനാഥൻ മഹാജൻ Vs സ്റ്റേറ്റ് ഓഫ് മഹരാഷ്ട്ര & അതേഴ്സ് എന്ന കേസിലെ അപ്പീലിൽ 20/03/2018-ൽ പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി കുറേക്കൂടി കർശനമാക്കി. സുപ്രീംകോടതി ഒരു കേസിൽ പ്രസ്താവിക്കുന്ന വിധി രാജ്യത്തെ നിയമം ആയതിനാൽ എസ് സി / എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് ഇനി വരുന്ന എല്ലാ കേസുകളിലും ഈ വിധിയനുസരിച്ചുള്ള നടപടികളേ സാദ്ധ്യമാകൂ. നേരത്തെ പീഡനത്തെ / ആക്രമണത്തെ കുറിച്ചുള്ള പരതി പോലീസിൽ ലഭിക്കുന്ന അവസരത്തിൽ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനും കുറ്റവാളിയായ വ്യക്തിയെ കസ്റ്റഡിയിൽ എടുക്കാനും സാധിക്കുമായിരുന്നു. എന്നാൽ ഈ ഉത്തരവിൽ സുപ്രീംകോടതി കൂടുതൽ പരിശോധനകൾക്ക് ശേഷമേ അറസ്റ്റും കസ്റ്റഡിയും പാടുള്ളു എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. പരാതി ലഭിച്ച് 7 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. അങ്ങനെ നടത്തുന്ന അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നും കുറ്റാരോപിതനായ വ്യക്തിയെ സംശയിക്കുന്നതിനുള്ള തെളിവുകൾ ഉണ്ടെന്നും ബോധ്യമായാൽ ആ വ്യക്തിയ്ക്കെതിരായ എഫ് ഐ ആർ റജിസ്റ്റർചെയ്യാം. നേരത്തെ നിയമം അനുസരിച്ച് കസ്റ്റഡിയിൽ എടുക്കാൻ സാധിക്കുമായിരുന്നു എങ്കിൽ ഇപ്പോൾ അത് സാധിക്കില്ല. കുറ്റാരോപിതൽ സർവ്വീസിൽ ഉള്ള വ്യക്തിയാണെങ്കിൽ അയാളുടെ നിയമാധികാരിയുടേയും അല്ലാത്ത വ്യക്തിയാണെങ്കിൽ സീനിയർ സൂപ്രണ്ട് ഓഫ് പോലീസിന്റേയും ഏതെല്ലാം കുറ്റങ്ങൾക്കാണ് കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ അനുവദിച്ചിട്ടുള്ളതെന്ന് രേഖാമൂലമുള്ള അനുവാദം വാങ്ങിയ ശേഷം മത്രമേ അറസ്റ്റ് സാധ്യമാകൂ. ഇനി ആ വ്യക്തിയെ കസ്റ്റഡിയിൽ വിടണമെന്നുണ്ടെങ്കിൽ ആ വ്യക്തിയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പട്ടിക ജാതി / പട്ടികവർഗ്ഗ പീഡന നിരോധന നിയമം അനുസരിച്ചുള്ള കുറ്റങ്ങൾ മാത്രമാണെങ്കിൽ ഈ വ്യക്തിയെ ജാമ്യത്തിൽ വിടുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കും എന്ന വിശ്വാസം മെജിസ്ട്രേറ്റിനു ഉണ്ടെങ്കിൽ മാത്രമേ ഇയാൾക്ക് ജാമ്യം നിഷേധിക്കാവൂ എന്നും സുപ്രീംകോടതി ഈ ഉത്തരവിൽ പറയുന്നു. കുറ്റാരോപിതനായ വ്യക്തിയ്ക്ക് മുൻകൂർ ജാമ്യത്തിനും അർഹതയുണ്ടാകും എന്ന് കോടതി വിധിച്ചിരുന്നു. പീഡനത്തിനു വിധേയനാകുന്ന വ്യക്തിയ്ക്ക് നൽകേണ്ട മ്റ്റു നിയമപരിരക്ഷകളിൽ (ആവ്യക്തിയ്ക്ക് വൈദ്യ സഹായം ആവശ്യമുണ്ടെങ്കിൽ അത് നൽകണം, പോലീസ് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അത് നൽകണം, സുരക്ഷിതമായ താമസസ്ഥലം അങ്ങനെയുള്ള വ്യവസ്ഥകളിൽ) ഒരു മാറ്റവും കോടതി വരുത്തിയിട്ടില്ല. 

എന്നാൽ സുപ്രീംകോടതി നിർദ്ദേശിച്ച ഈ മാറ്റങ്ങൾ പട്ടികജാതി / പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിന്റെ പല്ലും നഖവും എടുത്തുകളയുന്നതാണെന്നും അതിനെ അങ്ങനെ ദുർബലപ്പെടുത്തുന്നതാണെന്നും ആരോപിച്ചുകൊണ്ട് പല സംഘടനകളും പ്രതിഷേധവുമായി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരുവിൽ ഇറങ്ങി. (ഇതിനു പിന്നിലും ചില സംഘടനകൾക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. തൽക്കാലം അതിലേയ്ക്ക് പോകുന്നില്ല) അതിനെ തുടർന്നുണ്ടായ ആക്രമണങ്ങളിലും പോലീസ് നടപടിയിലും പക്ഷേഭത്തിൽ ഏർപ്പെട്ടിരുന്ന 11 ആളുകൾ വിവിധ സംസ്ഥാനങ്ങളിൽ ആയി കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് കേരളത്തിലെ വിവിധ സംഘടനകൾ നാളെ ഹർത്താൽ നടത്തുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മാർച്ച് 20നു സുപ്രീംകോടതി പുറപ്പെടുവിച്ച ഈ  ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഏപ്രിൽ 3നു സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ തങ്ങൾ നിയമത്തിനു എതിരല്ലെന്നും നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനാണ് അറസ്റ്റും കസ്റ്റഡിയും സംബന്ധിക്കുന്ന വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയതെന്നും ആണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പുനഃപരിശോധനാഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ്.

സുപ്രീം കോടതി ഉത്തരവിന്റെ പ്രധാനഭാഗം (Operative Part) ഇങ്ങനെ ആണ്.  

Conclusions
83. Our conclusions are as follows:

i) Proceedings in the present case are clear abuse of process of court and are quashed.

ii) There is no absolute bar against grant of anticipatory bail in cases under the Atrocities Act if no prima facie case is made out or where on judicial scrutiny the complaint is found to be prima facie mala fide. We approve the view taken and approach of the Gujarat High Court in Pankaj D Suthar (supra) and Dr. N.T. Desai (supra) and clarify the judgments of this Court in Balothia (supra) and Manju Devi (supra);

Iii) In view of acknowledged abuse of law of arrest in cases under the Atrocities Act, arrest of a public servant can only be after approval of the appointing authority and of a non-public servant after approval by the S.S.P. which may be granted in appropriate cases if considered necessary for reasons recorded. Such reasons must be scrutinized by the Magistrate for permitting further detention.

iv) To avoid false implication of an innocent, a preliminary enquiry may be conducted by the DSP concerned to find out whether the allegations make out a case under the Atrocities Act and that the allegations are not frivolous or motivated.

v) Any violation of direction (iii) and (iv) will be actionable by way of disciplinary action as well as contempt.


(വിവിധ വാർത്തകൾ കോടതി ഉത്തരവ് എന്നിവ വാായിച്ചതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ ആണ് മുകളിൽ പറഞ്ഞത്. തെറ്റുകൾ, വിമർശനങ്ങൾ എന്നിവ സ്വാഗതം ചെയ്യുന്നു)

Wednesday 4 April 2018

പിണറായി സർക്കാരിന്റെ സ്വാശ്രയപ്രേമം

ഇന്ന് കേരളനിയമസഭ രണ്ട് സ്വാശ്രയകോളേജുകൾ നടത്തിയ വഴിവിട്ട, ക്രമവിരുദ്ധമായ പ്രവേശനങ്ങൾക്ക് നിയമസാധുതനൽകുന്നതിനുള്ള ബിൽ നിയമമാക്കി മാറ്റിയ ഈ വേളയിൽ രണ്ട് വ്യക്തികളോട് നന്ദി പറയണം എന്ന് എനിക്ക് തോന്നുന്നു. ഈ രണ്ട് വ്യക്തികളും എന്റെ രാഷ്ട്രീയവിശ്വാസങ്ങൾക്ക് കടകവിരുദ്ധമായ വിശ്വാസങ്ങൾ ഉള്ളവരാണെങ്കിലും അവരെ അഭിനന്ദിക്കാതെ തരമില്ല. അതിൽ പ്രഥമഗണനീയൻ ഡെക്കാൺ ക്രോണിക്കിളിന്റെ എഡിറ്റർ കൂടിയായ ശ്രീ കെ ജെ ജേക്കബ് ആണ്. നവമാദ്ധ്യമങ്ങളിലെ തന്റെ പോസ്റ്റുകളിലൂടെ ആയാലും ഡെക്കാൺ ക്രോണീക്കിളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളിലൂടെ ആയാലും സർക്കാർ ചെയ്യുന്ന ഈ തട്ടിപ്പിനെ കുറിച്ച് വലിയൊരു അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഗഹനമായ പഠനം അദ്ദേഹം നടത്തിയിട്ടുണ്ട്. ഏതൊക്കെ ഘട്ടത്തിൽ എന്തെല്ലാം തട്ടിപ്പുകൾ ആണ് സർക്കാർ ഈ കോളേജിലെ നിയമനങ്ങൾക്ക് സാധുത ലഭിക്കുന്നത് ചെയ്തതെന്ന് തന്റെ റിപ്പോർട്ടുകളിലൂടേയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടേയും നിരന്തരമായി അദ്ദേഹം വായനക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ഭാവിയെകരുതിയാണ് ഈ നിയമം കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ സ്വരത്തിൽ പറയുമ്പോഴും ദാൽ മേം കുച്ച് കാലാ ഹെ എന്ന് ഞാൻ ഉൾപ്പടെ പലർക്കും പറയാൻ സാധിക്കുന്നത് അതു കൊണ്ടാണ്. അത്തരം അറിവുകൾക്ക് ശ്രീ കെ ജെ ജേക്കബിനെ നന്ദി അറിയിക്കുന്നു.

രണ്ടാമത്തെ വ്യക്തി ത്രിത്താല മണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന ശ്രീ വി ടി ബൽറാം എം എൽ എ ആണ്. ഇന്ന് ഈ ബില്ലിനെതിരായി കേരളനിയമസഭയിൽ കേട്ട ഏകശബ്ദം VT Balram എം എൽ എയുടേതാണ്. നിങ്ങൾ ചെയ്യുന്നത തട്ടിപ്പാണെന്ന് സർക്കാരിന്റെ മുഖത്തുനോക്കി പറയാൻ കേരളനിയമസഭയിൽ ഇന്ന് ധൈര്യം കാണിച്ച ഏകജനപ്രതിനിധി ശ്രീ വി ടി ബൽറാം എം എൽ എ ആണ്. അദ്ദേഹത്തിന്റെ പല നിലപാടുകളോടും രാഷ്ട്രീയത്തോടും ഉള്ള വിയോജിപ്പ് നിലനിറുത്തിക്കൊണ്ട് തന്നെ ഈ വിഷയത്തിൽ സത്യം തുറന്നു പറയാൻ അദ്ദേഹം കാണിച്ച ആത്മാർത്ഥതയ്ക്ക് ധൈര്യത്തിനു അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

ഇനി നാളെ ഈ കേസ് സുപ്രീംകോടതി പരിഗണിക്കുകയാണ്. കേരളനിയമസഭപാസാക്കിയ ഈ നിയമം അംഗീകരിക്കുമോ ചറ്റുകൊട്ടയിൽ കളയുമോ എന്നറിയില്ല. ഡി എൽ എഫ് എന്ന വമ്പൻ കൈയ്യേറ്റകാരൻ ഇവിടെ ചിലവന്നൂർ കായൽ കൈയ്യേറി നിർമ്മിച്ച അനധികൃതനിർമ്മാണം ഒരു കോടിയുടെ നാമമാത്രമായ പിഴ ഈടാക്കി നിയമസാധുത നൽകിയ സംവിധാനം ആണ് നമുക്കുള്ളത്. ആ നിർമ്മാണം യഥാസമയം നിയമലംഘനം കണ്ടെത്തി തടയേണ്ടിരുന്ന സംവിധാനങ്ങൾ കുംഭകർണ്ണ സേവനടത്തുകയാണെന്ന് പറഞ്ഞതല്ലാതെ ആ സംവിധാനങ്ങളെ ഉണർത്താൻ പോന്ന ഒന്നും ആ വിധിയിൽ ഉണ്ടായിരുന്നില്ല. സർക്കാർ ഈ രണ്ട് കോളേജുകൾക്ക് വിധിച്ച കുട്ടിയൊന്നുക്ക് 3 ലക്ഷം രൂപ എന്ന പിഴ അംഗീകരിച്ച് ഈ നിയമലഘനവും സാധൂകരിച്ചു നൽകിക്കൂടായ്കയില്ല. രണ്ട് കോളേജുകൾ നടത്തിയ അനധികൃത പ്രവേശനങ്ങൾക്ക് ചൂട്ടുപിടിക്കുന്ന ഈ കേസ് നടത്താൻ സർക്കാർ ഇതുവരെ ചിലവാക്കിയത് 3 കോടി രൂപയാണെന്ന് കേൾക്കുന്നു. നാളേയും കേരളത്തിനു വേണ്ടി ഹാജരാകുന്നത് മുൻ സോളിസിറ്റർ ജനറൽ മുകുൾ റൊത്തഗിയെ പോലെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകൻ ആണ്. അതും പോകുന്നത് കാലിയായിക്കൊണ്ടിരിക്കുന്ന, ക്ഷേമപെൻഷനുകൾ നൽകാൻ പോലും പണമില്ലാത്ത കേരളത്തിന്റെ പൊതുഖജനാവിൽ നിന്നാണ്. ഓർക്കുക എല്ലാം ശരിയാക്കാൻ വന്നവർ ശരിയാക്കുന്നത് ആരുടെയൊക്കെ അവശ്യങ്ങൾ ആണെന്ന. "കള്ളം പറയുന്നവരെ കരുതിയിരിക്കുക"

Tuesday 3 April 2018

സത്യപ്രതിജ്ഞയും ധൂർത്തും

പിണറായി വിജയൻ മന്ത്രി സഭയിലെ രണ്ട് എൻ സി പി മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കിയ പണവും അത് സംബന്ധിക്കുന്ന കണക്കിലെ പൊരുത്തക്കേടുകളും സംബന്ധിക്കുന്ന ന്യൂസ് 19 കേരളം ചാനൽ റിപ്പോർട്ടാണ് ഈ പോസ്റ്റിനു ആധാരം

തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായ
തുകയുടെ വിശദാംശങ്ങൾ
പൂച്ചയ്ക്കുട്ടിയ്ക്ക് പിന്നാലെ മുരണ്ടു നടന്ന് ശൃംഗാരവർത്തമാനം പറഞ്ഞ് എൻ സി പിയുടെ മന്ത്രമ്യായ ശ്രീ എ കെ ശശീന്ദ്രൻ മന്ത്രി രാജിവെച്ചതിനെ തുടർന്ന് എൻ സി പിയിൽ നിന്നും മന്ത്രിപദമേറ്റ കുവൈറ്റ് ചാണ്ടി എന്ന തോമ ചാണ്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സർക്കാർ ഖജനാവിൽ നിന്നും പൊടിച്ചത് 5,98,510രൂപ. സംഗതി രാജ് ഭവന്റെ പുറത്ത് ലക്ഷങ്ങൾ ചെലവാക്കി പ്രത്യേകം പന്തലൊക്കെ ഇട്ട് തോമസ് ചാണ്ടിയുടെ അന്തസ്സിനു (സർക്കാർ ഖജനാവിൽ പൂച്ചപെറ്റുകിടക്കുവാണെങ്കിലും ആ കുറവൊന്നും ഏറ്റവും ധനികനായ എം എൽ എമാരിൽ ഒരാളായ തോമസ് ചാണ്ടിയുടെ; അതും എൻ സി പി എന്ന 'ദേശീയപാർടിയ്ക്ക്' ഇന്ത്യയിൽ ആകെയുണ്ടാകാൻ പോകുന്ന ഒരു മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ ആഡംബരത്തിനു തടസ്സമാവരുതല്ലൊ) യോജിച്ച വിധത്തിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പിണറായി നടത്തിക്കൊടുത്തു. അങ്ങനെ ആർഭാടമായി അധികാരം ഒക്കെ ഏറ്റെടുത്ത് ചാണ്ടി അങ്ങനെ മുന്നോട്ട് പോകുമ്പോഴാൺ് കായൽ കൈയ്യേറ്റവും തുടർന്നുള്ള വിവാദങ്ങളും. അങ്ങനെ ചാണ്ടിച്ചനു ആറുമാസത്തിനുള്ളിൽ തന്നെ ഗതികെട്ട് രാജിവെച്ച് പോകേണ്ടി വന്നതൊക്കെ ചരിത്രം. 

എ  കെ ശശീന്ദ്രന്റെ രണ്ടാംവട്ട സത്യപ്രതിജ്ഞയ്ക്ക് ചിലവായ
തുകയുടെ വിശദാംശങ്ങൾ
പിന്നെ നമ്മൾ കണ്ടത് ഒരു ഓട്ടമത്സരം ആയിരുന്നു. ചാണ്ടിച്ചനും കണ്ടൻപൂച്ചയും തമ്മിൽ. ആരാദ്യം കോടതിയിൽ നിന്നും നിരപരാധിത്വം സ്ഥാപിച്ച് വരുന്നുവോ അയാൾക്ക് മന്ത്രിസ്ഥാനം. ഇതായിരുന്നു പിണറായിയുടെ നിലപാട്. പിന്നത്തെ കഥയൊക്കെ പറയാതെ തന്നെ എല്ലാവർക്കും അറിയാല്ലൊ. സുപ്രീംകോടതിയിൽ പോയി ചാണ്ടിച്ചൻ പെട്ടതും ആ നേരം കൊണ്ട് വിജലൻസ് കോടതി കണ്ടൻപൂച്ചയെ വിട്ടയക്കും അന്നായാപ്പോൾ ചാണ്ടിച്ചന്റെ പി എ യുടെ മക്കളെ നോക്കാൻ നിന്ന മഹാലക്ഷ്മി വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലും കേസുമായി പോയതും ഒക്കെ. എങ്ങനെ ഒക്കെ പല പ്രതിബന്ധങ്ങളും കടന്ന് മത്സരത്തിൽ ജയിച്ചത് കണ്ടൻപൂച്ച ആയിരുന്നു.

എന്തായാലും ചാണ്ടിച്ചന്റെ പോലെ കോടികളുടെ ആസ്ഥിയൊന്നും പ്രഖ്യാപിക്കാത്ത ആളായതുകൊണ്ട് ഇത്തവണ കണ്ടൻപൂച്ചയുടെ സത്യപ്രതിജ്ഞ ഒതുക്കത്തിൽ രാജ് ഭവന്റെ ഉള്ളിൽ വെച്ച് നടത്താം എന്ന് തീരുമാനിച്ചു. പക്ഷെ എങ്ങനെയൊക്കെ ഒതുക്കിയിട്ടും ചടങ്ങു കഴിഞ്ഞപ്പോൾ സർക്കാർ ഖജനാവിനു ചെലവ് 4,74,452 രൂപ. പിന്നെ ആശംസകൾ അറിയിക്കാനുള്ള ബൊക്ക വാങ്ങിയ വകയിൽ ടൂറിസം വകുപ്പിനു ഒരു ഇരുപതിനായിരം രൂപ വേറേം ചെലവായി. സത്യപ്രതിജ്ഞയ്ക്ക് ചെലവായ നാലേമുക്കാൻ ലക്ഷത്തിൽ മൂന്നേമുക്കാലും ഇല്ലാത്ത പന്തൽ കെട്ടിയ വകയിൽ ആണെന്നതാണ് മറ്റൊരു രസകരമായ കാര്യം. 

കണ്ടൻപൂച്ച ഇട്ടേച്ചു പോയ വീട് ചാണ്ടിച്ചൻ മോടിപിടിപ്പിച്ചതും, കണ്ടൻപൂച്ച തന്നെയാണോ മുരണ്ടതെന്ന് അന്വേഷിക്കാൻ വച്ച കമ്മീഷനു കൊടുത്തതും ഒക്കെ വേറെ ചിലവ്. എന്നാലും മുണ്ടുമുറുക്കേണ്ടത് നമ്മൾ സാധാരണ ജനം തന്നെ. കർഷകപെൻഷൻ വിതരണം മുടങ്ങീട്ട് ഏഴുമാസം. കെ എസ് ആർ ടി സി യ്ക്ക് രണ്ട് മന്ത്രിമാർ ആർഭാടമായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവിടത്തെ പെൻഷൻ മുടങ്ങി ആളുകൾ ആത്മഹത്യചെയ്യുകയും മരുന്നുമേടിക്കാൻ പണമില്ലാതെ അലയുകയും ആയിരുന്നു. സത്യപ്രതിജ്ഞാ ചെലവുകൾ സംബന്ധിക്കുന്ന ന്യൂസ് 18 റിപ്പോർട്ട് ചുവടെ ചേർക്കുന്നു.


Sunday 1 April 2018

മതമില്ലാത്ത ജീവൻ

കഴിഞ്ഞ ആഴ്ച കൃത്യമായി പറഞ്ഞാൽ 26/03/2018-ൽ സഖാവ് ഡി കെ മുരളി നൽകിയ 5266-മത് നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനു നൽകിയ മറുപടിയിൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രി സഖാവ് പ്രൊഫസർ സി രവീന്ദ്രനാഥ് നൽകിയ മറുപടി കേരളത്തെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.  സഖാവ് ഡി കെ മുരളി എം എൽ എ യുടെ ചോദ്യം "2017-18 അദ്ധ്യയനവർഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളിൽ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ പ്രവേശനം നേടിയ എത്രകുട്ടികൾ ഉണ്ടെന്ന് വ്യക്തമാക്കാമോ?" എന്നതായിരുന്നു.  ഇതിനു വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് നൽകിയ മറുപടി (http://bit.ly/2JbiYiT) "2017-18 അദ്ധ്യയനവർഷം സംസ്ഥാനത്തെ സ്ക്കൂളികളിൽ ഒന്നു മുതൽ പത്തു വരെ പഠിക്കുന്ന കുട്ടികളിൽ ജാതി മതം എന്നിവയ്ക്കുള്ള കോളങ്ങൾ പൂരിപ്പിക്കാതെ 1,23,630 കുട്ടികളും ഹയർസെക്കന്ററി സ്ക്കൂളുകളിൽ ഒന്നാം വർഷം 278 കുട്ടികളും രണ്ടാം വർഷം 239 കുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ജാതി, മതം എന്നിവയ്ക്കുള്ള കോളം പൂരിപ്പിക്കാതെ ആരും പ്രവേശനം നേടിയിട്ടില്ല" എന്നുമായിരുന്നു. ഇതോടൊപ്പം ഒന്നു മുതൽ പത്തുവരെയുള്ള കുട്ടികൾ പഠിക്കുന്ന 9209 സ്ക്കൂളുകളൂടേയും ഹയർ സെക്കന്ററി വിഭാഗത്തിൽ 384 സ്ക്കൂളുകളുടേയും കണക്കുകൾ ചേർത്തിരുന്നു. മന്ത്രി പ്രഖ്യാപിച്ച 1,23,630 എന്ന സംഖ്യയാണ് വിശദമായ മാദ്ധ്യമചർച്ചകൾക്കും കേരളത്തിന്റെ സാമുഹ്യ നവോത്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചത്. പല 'പുരോഗമന' ചിന്തകരും ഈ കണക്കുകൾ ആശാവഹമാണെന്നും മറ്റും പ്രഖ്യാപിക്കുകയും ചെയ്തു.

വിശദമായ മാദ്ധ്യമചർച്ചകൾക്ക് പെട്ടന്നു തന്നെ പ്രതികരണം ഉണ്ടായി. പല സ്ക്കൂളുകളും ഈ കണക്ക് തെറ്റാണെന്ന് അഭിപ്രായവുമായി രംഗത്തു വന്നു. എന്റെ അറിവിൽ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ മലപ്പുറം ജില്ലയിലെ തുറയ്ക്കൽ എന്ന സ്ഥലത്തെ അൽ ഹിദായത്ത് ഇ എം സ്ക്കൂളിലെ അദ്ധ്യാപകനായ അഷ്കർ ആണ് ഈ വിവരം പറഞ്ഞത്. അദ്ദേഹം വ്യക്തമാക്കുന്നത് അൽ ഹിദായത്ത് ഒരു അൻ ഐയ്ഡഡ് വിദ്യാലയമാണ്. അതുകൊണ്ട് ഡിവിഷൻ ഫാൾ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇല്ല. അതുകൊണ്ട് വിദ്യാർത്ഥികളുടെ വിവരങ്ങൾ ചേർക്കുന്നതിനുള്ള ഓൺലൈൻ സോഫ്റ്റ്‌വെയർ ആയ സമ്പൂർണ്ണയിൽ വിവരങ്ങൾ ചേർക്കുമ്പോൾ പൂർണ്ണമായ വിവരങ്ങൾ അല്ല ചേർത്തത്. ആ സ്ക്കൂളിലെ 1011 വിദ്യാർത്ഥികളും ജാതിയും മതവും രേഖപ്പെടുത്തൈയാണ് അപേക്ഷാഫോം പൂരിപ്പിച്ചത്. എന്നാൽ ഈ വിവരങ്ങൾ നിർബന്ധമായും സോഫ്റ്റ്‌വെയർ ചേർക്കേണ്ടതില്ലാത്തതിനാൽ അങ്ങനെ ചേർത്തില്ല എന്നാണ് അഷ്കർ പറയുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച പട്ടികയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ജാതി, മതം എന്നിവ രേഖപ്പെത്താത്ത സ്ക്കൂളുകളിൽ ഒന്നായിരുന്നു അഹ് ഹിദായത്ത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ക്കൂളുകൾ ഈ വിശദീകരണവുമായി എത്തി. സമ്പൂർണ്ണയിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ ജാതി മതം എന്നിവ ചേർക്കണം എന്ന് നിർബന്ധമില്ലാത്തതിനാൽ പലരും ആ കോളങ്ങൾ ഒഴിവാക്കിയുള്ള വിവരങ്ങളാണ് ഓൺലൈൻ സോഫ്റ്റ്‌വെയർ ആയ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയത്. ഇതിനെ ആശ്രയിച്ചതാണ് മന്ത്രി തെറ്റായ വിവരം നിയമസഭയിൽ പറയാൻ ഇടയായത്.

നാലു ദിവസങ്ങൾക്ക് ശേഷം ഐ ടി അറ്റ് സ്ക്കൂൾ ഡയറക്ടർ അൻവർ സാദത്ത് തന്റെ ഫേസ്ബുക്കിൽ മറ്റൊരു കണക്ക് പുറത്തുവിട്ടു. അതനുസരിച്ച് ആകെ  1234 കുട്ടികൾ ആണ് ജാതി മതം എന്നീ കോളങ്ങൾ ഒഴിവാക്കി പ്രവേശനം നേടിയത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിൻവലിച്ചു. അതിനു മുൻപ് മറ്റൊരു കണക്ക് വന്നിരുന്നു. അതനുസരിച്ച് മന്ത്രി പറഞ്ഞത് 2984 കുട്ടികൾ എന്നായിരുന്നു. എന്തായാലും യഥാർത്ഥകണക്ക് വരും ദിവസങ്ങളിൽ പുറത്ത് വരും എന്ന് കരുതാം.

ഇത്രയും പറഞ്ഞത് ഈ വിഷയത്തിൽ എന്റെ ചില കാഴ്ചപ്പാടുകൾ പങ്കെവെയ്ക്കാനാണ്. വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുമ്പോൾ ജാതി, മതം എന്നിവ ചേർക്കാതിരുന്നാൽ സമൂഹത്തിൽ നിന്നും ജാതിയും മതവും ഇല്ലാതാകുമോ? കുട്ടികൾക്ക് ജാതിയും മതവും ഇല്ലെന്ന് പറയുന്ന മാതാപിതാക്കൾ അവരോട് ചെയ്യുന്നത് നീതിയാണോ? ഒരു കുട്ടി ജനിക്കുന്നതിനു മുൻപേ തന്നെ ജാതിയുടെ പേരിലുള്ള പല ആനുകൂല്യങ്ങൾക്കും അവനെ / അവളെ അർഹരാക്കുന്ന ഒരു സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്. സത്യത്തിൽ അവ ആനുകൂല്യങ്ങൾ അല്ല ഭരണഘടന അവർക്ക് നൽകുന്ന അവകാശങ്ങൾ ആണ്. ആ അവകാശങ്ങൾ മക്കൾക്ക് വേണ്ട എന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് അധികാരമില്ല എന്നാണ് ഞാൻ കരുതുന്നത്. വിദ്യാഭ്യാസത്തിനു നൽകുന്ന സാമ്പത്തിക സഹായങ്ങൾ, സംവരണം എന്നിവയൊക്കെ വളരെ മത്സരം നിറഞ്ഞ ഈ സാമൂഹ്യവ്യവസ്ഥിതിയിൽ മറ്റുള്ളവർക്ക് ഒപ്പമെത്താൻ പിന്നാക്കാവസ്ഥയിലുള്ള വിവിധ ജാതി വിഭാഗങ്ങളിലെ കുട്ടികൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ ആണ്. അതുപോലെ തൊഴിൽ ലഭിക്കുന്നതിനുള്ള സംവരണവും. മക്കൾക്ക് ജാതി, മതം എന്നിവ ഇല്ല എന്ന് പ്രഖ്യാപിക്കുന്നതിലൂടെ അവർക്ക് ലഭിക്കേണ്ട ഈ അവകാശങ്ങൾ ആണ് മാതാപിതാക്കൾ ഇല്ലാതാക്കുന്നത്. അത് അവരോട് ചെയ്യുന്ന അനീതിയാണെന്നാണ് എന്റെ അഭിപ്രായം.

സമൂഹത്തിൽ ജാതിയും മതവും ഇല്ലാതാവണമെങ്കിൽ അത് വിദ്യാലയങ്ങളിലെ കോളങ്ങളിൽ നിന്നുമാത്രം അപ്രത്യക്ഷമായിട്ട് കാര്യമില്ല. നമ്മുടെ പൊതുജീവിതത്തിലും ജാതിയ്ക്കും മതത്തിനും യാതൊരു പ്രാധാന്യവും ഇല്ലാത്ത അവസ്ഥ വരണം. അത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതു വരെ നമ്മുടെ സർക്കാർ രേഖകളിൽ ജാതിയും മതവും തുടരട്ടെ. അത്തരം ഒരു അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ സ്ക്കൂൾ രേഖകളിൽ നിന്നുമാത്രമല്ല സർക്കാർ രേഖകളിലും ഒരു വ്യക്തിയുടെ പൊതുജീവിതത്തിലും ജാതിക്കും മതത്തിനും സ്ഥാനമില്ലാത്ത അവസ്ഥ എത്തും. അങ്ങനെ ജാതിയും മതവും ഒരു വ്യക്തിയുടെ സ്വകാര്യതയായി മാറും എന്ന് പ്രതീക്ഷിക്കാം.