Showing posts with label വൈപ്പിൻ. Show all posts
Showing posts with label വൈപ്പിൻ. Show all posts

Friday, 25 September 2015

വഞ്ചിക്കപ്പെടുന്ന വൈപ്പിൻ നിവാസികൾ

വൈപ്പിൻ നിവാസികളെ ഒരു നിമിഷം!
മുഖം മിനുക്കിയ സുഭാഷ് പാർക്കിനെ കുറിച്ച്
24/09/2015-ലെ മെട്രോ മനോരമയിൽ വന്ന ലേഖനം
ഇത് ഇന്നത്തെ 24/09/2015 മലയാള മനോരമ മെട്രോയിൽ വന്ന വാർത്തയാണ്. ആറരകോടിരൂപ ചിലവിൽ എറണാകുളം സുഭാഷപാർക്ക് നവീകരിച്ചിരിക്കുന്നു. നല്ല വാർത്ത അല്ലെ :) മലിനീകരണം കൊണ്ട് വീർപ്പുമുട്ടുന്ന എറണാകുളം മഹാനഗരത്തിലെ നിവാസികൾക്ക് അല്പം വ്യായാമവും വിശ്രമവും ചെയ്യാൻ നല്ല സ്ഥലം. എറണാകുളത്തെത്തുന്നവരുടേയും എറണാകുളം നിവാസികളുടെയും കുട്ടികൾക്ക് കളിക്കാൻ ഒരു ഉദ്യാനം. ഫ്ലാറ്റുകളിൽ വീർപ്പുമുട്ടുന്നവർക്ക് അല്പം മാനസീകോല്ലാസത്തിനു നല്ല അന്തരീക്ഷം ഒരുക്കുന്ന ഇത്തരം ഉദ്യാനങ്ങൾ തീർച്ചയായും നഗരത്തിന്റെ ആഢംബരമല്ല, ആവശ്യം തന്നെയാണ്.

എന്തിനാണ് ഇത് പറഞ്ഞതെന്നാണെങ്കിൽ നമ്മൾ ദ്വീപ് നിവാസികളുടെ കാര്യം ആലോചിക്കാനാണ്. ജോലിയ്ക്കും പഠനത്തിനും ആയിരക്കണക്കിനു ദ്വീപ് നിവാസികളാണ് നിത്യവും എറണാകുളം നഗരത്തിൽ എത്തുന്നത്. മുൻപ് ബോട്ടിൽ വളരെ കഷ്ടപ്പെട്ടും അപകടങ്ങൾ താണ്ടിയും ഒക്കെയാണ് നാം എറണാകുളത്ത് എത്തിയിരുന്നത്. ഇപ്പോൾ "ഗോശ്രീപാലങ്ങൾ" വന്നിട്ട് പത്തുവർഷത്തിലധികം കഴിഞ്ഞിരിക്കുന്നു. ഇടതും വലതുമായ രണ്ട് സർക്കാരുകൾ ഈ കേരളം ഭരിച്ചു. ബോട്ടിൽ വന്നിറങ്ങി ഹൈക്കോടതി ജങ് ഷനിൽ നിന്നും എറണാകുളം ബോട്ട് ജട്ടിയ്ക്കു സമീപത്തുനിന്നും മറ്റ് ബസ്സുകളിൽ കയറി യാത്രചെയ്തിരുന്ന നമ്മൾ ഇപ്പോൾ ഹൈക്കോടതി ജങ്ഷനിൽ ഇറങ്ങി യാത്ര തുടരുന്നു. ദ്വീപിൽ നിന്നും നഗരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് യാത്രചെയ്യാൻ നേരിട്ടൊരു സംവിധാനം എന്ന നമ്മുടെ ആഗ്രഹം 2013 ഫെബ്രുവരിയിലെ ഹൈക്കോടതി വിധികൊണ്ടെങ്കിലും സാധ്യമാകേണ്ടഹതായിരുന്നു. അന്ന് 23 തിരു-കൊച്ചി ബസ്സുകൾക്കാണ് ഹൈക്കോടതി നഗരപ്രവേശനം സാധ്യമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് എന്നിട്ടെന്തായി, ഇതുവരെ ആ 23 ബസ്സുകൾ ഓടിയ്ക്കാൻ കെ എസ് ആർ ടി സിയ്ക്ക് സാധിച്ചോ? ഇല്ല എന്നതാണ് ഉത്തരം. എറണാകുളം ആർ ടി എ അനുവദിച്ച സമയക്രമം അനുസരിച്ചുള്ള സർവ്വീസുകളും അല്ല അവർ നടത്തുന്നത്.
വൈപ്പിൻ ദ്വീപിലെ യാത്രാദുരിതത്തെക്കുറിച്ച്
24/09/2015-ലെ മെട്രോ മനോരമയിലെ വാർത്ത
സ്വകാര്യബസ്സിന്റെ കാര്യം പരിശോധിക്കാം, നിലവിൽ നമ്മുടെ ദ്വീപിൽ നിന്നുള്ള ബസ്സുകൾ ഹൈക്കോടതി ജങ്ഷനിൽ എത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു എന്ന് കാരണം പറഞ്ഞ് തിരക്കുള്ള രാവിലെയും വൈകീട്ടു പഴയഹൈക്കോടതി ജ്ങ്ഷൻ വരെ മാത്രമേ സിറ്റി പോലീസ് ദ്വീപിൽ നിന്നുള്ള സ്വകാര്യബസ്സുകൾക്ക് പ്രവേശ്നം അനുവദിക്കുന്നുള്ളു. നൂറ്റിയമ്പതിലധികം ബസ്സുകളിലായി ആയിരക്കണക്കിനാളുകൾ നിത്യവും എത്തുന്നുണ്ട്. ഇവിടെ യാത്രക്കാർക്ക് മൂത്രമൊഴിക്കാൻ സൗകര്യമള്ള ഒരു ബസ്റ്റേഷൻ നിർമ്മിക്കാൻ നമ്മുടെ അധികാരികൾക്ക് സാധിച്ചിട്ടുണ്ടോ? ഗോശ്രീപാലങ്ങൾ തുറന്ന അവസരത്തിൽ കളക്‌ടേഴ്സ് സ്ക്വയർ എന്ന് പേരിൽ ഒരു ബസ് സ്റ്റേഷൻ വരും എന്ന് മാധ്യമങ്ങൾ വെണ്ടയ്ക്ക് നിരത്തി. വർഷം പത്തുകഴിഞ്ഞു. നഗരപ്രവേശനമോ ബസ് സ്റ്റേഷനോ സാധ്യമായില്ല എന്നതുപോകട്ടെ നമ്മളെ നഗരപരിധിയിൽ നിന്നും വീണ്ടും വീണ്ടും പൊറകോട്ട് തള്ളുന്ന സമീപനം ആണ് അധികാരികളിൽ നിന്നും ഉണ്ടാകുന്നത്. ഇത് എഴുതാൻ കാരണം പഴയ ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിച്ചിരിക്കുന്ന സ്വകാര്യ ബസ്സ് സർവ്വീസുകൾ ഇന്നു മുതൽ വീണ്ടും പുറകോട്ട് മാറ്റിയിരിക്കുന്നു. ഇപ്പോൾ ഹൈക്കോടതി ജങ്ഷനിൽ ആളെ ഇറക്കിയാൽ ബസ്സുകൾ സി എം എഫ് ആർ ഐ യ്ക്കും അപ്പുറം പാർക്ക് ചെയ്യണം എന്നാണ് പോലീസ് പറയുന്നത്. പഴയ ഹൈക്കോടതി പരിസരത്തെ പാർക്കിങ് പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. സർവ്വീസ് ആരംഭിക്കേണ്ട സമയത്ത് നിലവിൽ ഹൈക്കോടതി ജ്ങഷനിൽ വന്ന് അവിടെ നിന്നും ആളെകയറ്റി സർവ്വീസ് തുടങ്ങണം എന്നാണ് പുതിയ രീതി. 

ഇത്രയധികം ആളുകൾ നിത്യവും വന്നുചേരുന്ന ഹൈക്കോടതി ജങ്ഷനിൽ ഗോശ്രീ ബസ്സുകൾക്കായി ഒരു ബസ് സ്റ്റേഷൻ അനുവദിക്കുന്നതിൽ എന്താണ് തെറ്റ്. മറൈൻ ഡ്രൈവിൽ പത്ത് ബസ്സുകൾക്കെങ്കിലും പാർക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ യാത്രക്കാർക്ക് അത്യാവശ്യം മൂത്രമൊഴിക്കാൻ ഒരു മൂത്രപ്പുരയെങ്കിലും ഒരുക്കി മഴയും വെയിലും കൊള്ളാത്ത രീതിയിൽ ബസ് ഷെൽട്ടറോടെ ഒരു ചെറിയ ബെസ് സ്റ്റേഷൻ എങ്കിലും നമുക്ക് വേണ്ടതല്ലെ? ഗോശ്രീപാലങ്ങൾ വന്ന് പത്ത് വർഷം കഴിഞ്ഞിട്ടും അധികാരികളിൽ നിന്നും ഈ വിഷയത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല നമുക്ക് പ്രതികൂലമായാണ് നഗരസഭയും കൊച്ചിയുടെ പോലീസും ശ്രമിക്കുന്നത്. നമുക്ക് വേണ്ടി ശബ്ദമുയത്തേണ്ട ജനപ്രതിനിധികൾ ഇതൊന്നും കാണുന്നില്ലെ? 

ഗോശ്രീ ദ്വീപുകളുടെ വികസനത്തിനായി ജിഡ പോലൊരു സംവിധാനം ഉണ്ട്. നല്ല ഗംഭീരമായ ഒരു ഓഫീസും ഈ വെള്ളാനയ്ക്കുണ്ട്. ജിഡയിലെ ഫണ്ട് ഉപയോഗിച്ച് ഗോശ്രീ ബസ്സുകൾക്കായി മറൈൻഡ്രൈവിൽ ഒരു മിനി ബസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് എന്തുകൊണ്ടാണ് ഈ ജനപ്രതിനിധികൾ ആവശ്യപ്പെടത്തത്. വൈപ്പിൻ ജനതയ്ക്കു വേണ്ടി ഈ ആവശ്യങ്ങൾ നേടിത്തരേണ്ടത് നമ്മുടെ ജനപ്രതിനിധികളാണ്. ദ്വീപ് നിവാസികളുടെ യാത്ര കൂടുതൽ ദുഷ്കരമാക്കുന്ന പുതിയ സംവിധാനത്തോടുള്ള വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു. ഇതിനു ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കുന്നതിന് നമുക്ക് സാധിക്കണം.

Sunday, 19 January 2014

നവീകരണത്തിനു നന്ദി!

"എന്തിന് ഈ അവഗണ" എന്ന തലക്കെട്ടോടെ കഴിഞ്ഞ ജൂൺ 25ന് ഞാൻ ഈ ബ്ലോഗ് പോസ്റ്റിടുമ്പോൾ വളരെയൊന്നും പ്രതീക്ഷകൾ ഇല്ലായിരുന്നു. ഞങ്ങൾ വൈപ്പിൻകരക്കാർ എറണാകുളത്ത് വന്നിറങ്ങുന്ന പഴയ ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടും വെളിച്ചക്കുറവും എല്ലാമായിരുന്നു ആ പോസ്റ്റിലെ പ്രതിപാദ്യവിഷയം. ഈ വിഷയത്തിൽ ഞാൻ പലർക്കും പരാതി അയച്ചിരുന്നു. കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി, വൈപ്പിൻ എം എൽ എ സഖാവ് എസ് ശർമ്മ, എറണാകുളം ജില്ലാ കളക്‌ടർ ഷെയ്ക് പരീത് എന്നിവർക്കാണ് ഈ വിഷയത്തിൽ പരാതികൾ അയച്ചത്. എന്നാൽ പ്രതികരണം ഒന്നും ഉണ്ടായില്ല. മാതൃഭൂമിയുടെ "പൗരവാർത്തയിലും" ഇത് അയച്ചിരുന്നു. മാതൃഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്തു. 2013 ഒക്‌ടോബർ 3നു ചേർന്ന ആർ ടീ എ യോഗത്തിൽ വൈപ്പിനിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ചുള്ള പരാതിയുമായി ചെന്നപ്പോൾ അവിടെയും ഈ വിഷയം പരാമർശിച്ചു. എന്നാൽ പഴയ ഹൈക്കോടതി പരിസരത്തെ ബസ് സ്റ്റോപ്പിന് എന്തെങ്കിലും നവീകരണം നേടിയെടുക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. യാതൊരു നടപടിയും ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ രണ്ടുമാസം കൊണ്ട് അവിടെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. തുറന്നുകിടന്ന കാന സ്ലാബിട്ട് മൂടി. അതിന്റെ സൈഡിലെ നടപ്പാതയും ചേർത്ത് ടൈലുകൾ പാകീ മനോഹരമാക്കി. ഇപ്പോൾ വെള്ളക്കെട്ടിന്റേയും ചെളിയുടേയും പ്രശ്നമില്ല. ഇനി അവിടത്തെ വഴിവിളക്കുകൾ തെളിയിക്കുന്നതിനും ഒരു മൂത്രപ്പുര പണിയുന്നതിനും ഒപ്പം ഒരു ബസ് ഷെൽട്ടർ കൂടി പണിയാൻ അധികാരികൾ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തത് ആരായാലും അവർക്കുള്ള നന്ദിയും ഈ അവസരത്തിൽ അറിയിച്ചുകൊള്ളട്ടെ.
നവീകരിച്ച പുതിയ ബസ്റ്റോപ്പ്.
2013 ജൂൺ 25നു ഇതേ സ്ഥലത്തിന്റെ അവസ്ഥ.

Tuesday, 25 June 2013

എന്തിന് ഈ അവഗണന

എറണാകുളം മഹാനഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപാണ് വൈപ്പിൻ. ദ്വീപ് നിവാസികളായ നിരവധി ആളുകൾ ജോലിക്കും അധ്യയനത്തിനും ആയി ആശ്രയിക്കുന്നത് എറണാകുളം മഹാനഗരത്തെ ആണ്. ഇരുന്നൂറിലധികം സ്വകാര്യ ബസ്സുകളും മുപ്പതിനടുത്ത് കെ എസ് ആർ ടിസി ബസ്സുകളും ഈ ദ്വീപിലൂടെ സർവ്വീസ് നടത്തുന്നു. സ്വകാര്യബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നത് / അവസാനിപ്പിക്കുന്നത് പഴയ ഹൈക്കോടതി മന്ദിരത്തിന്റെ പരിസരത്തുനിന്നാണ്. ദ്വീപ് നിവാസികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന കൊച്ചി നഗരസഭയുടേയും സംഘടിതരായ നഗരത്തിലെ ബസ്സ് ഉടമകളുടേയും മനോഭാവം ദ്വീപിൽ നിന്നുള്ള സ്വകാര്യബസ്സുകൾക്ക് നഗരത്തിലേയ്ക്ക് പ്രവേശനം നിഷേധിക്കുന്നതിനു കാരണമായിട്ടുണ്ട്. കെ എസ് ആർ ടി സി ബസ്സുകൾക്ക് മാത്രമാണ് നിലവിൽ കൊച്ചി നഗരത്തിലേയ്ക്കും നഗരപ്രാന്തപ്രദേശങ്ങളിലേയ്ക്കും സർവ്വീസ് നടത്തുന്നതിന് അനുമതിയുള്ളത്
 
വൈപ്പിൻ ദ്വീപ് നിവാസികളോട് കൊച്ചി നഗരസഭ പുലർത്തുന്ന മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് മുകളിലെ ചിത്രത്തിൽ കാണുന്നത്. ഇരുന്നൂറിലധികം ബസ്സുകളിൽ ആയിരത്തിലധികം യാത്രക്കാർ നിത്യവും കയറുകയും ഇറങ്ങുകയും ചെയ്യുന്ന പഴയ ഹൈക്കോടതി പരിസരത്തെ 'ബസ് സ്റ്റാന്റ്' ആണ് ചിത്രത്തിൽ. ചെളി പിടിച്ച്, വെള്ളക്കെട്ടും മറ്റും കൊണ്ട് മലീമസമായ ഈ പ്രദേശത്തു നിന്നും വേണം ആയിരങ്ങൾ ബസ്സിൽ കയറുവാനും ഇറങ്ങുവാനും
 
ചിത്രത്തിൽ കാണുന്ന ചെരുപ്പുകൾ ആരും അവിടെ മറന്നുവെച്ചതല്ല. ബസ്സിൽ കയനുള്ള തിരക്കിൽ ഓടുമ്പോൾ കാൽ ചെളിയിൽ പുതഞ്ഞു പോകും. പലപ്പോഴും കാൽ വലിച്ചെടുക്കുമ്പോൾ ചെരുപ്പിന്റെ വള്ളിപൊട്ടിക്കാണും. പിന്നെ അത് അവിടെ ഉപേക്ഷിക്കാതെ തരമില്ല
 
ബസ്സ് ജീവനക്കാർക്ക് / യാത്രക്കാർക്ക് മൂത്രവിസർജ്ജനത്തിനുള്ള ഏക ആശ്രയവും സൈഡിലുള്ള ഈ കാനയാണ്. യാത്രക്കാർക്ക് അല്പം കൂടുതൽ നടന്നാൽ ഒരു കംഫർട്ട് സ്റ്റേഷൻ ഉണ്ട്. എന്നാൽ ജീവനക്കാർക്ക് അവിടെ വരെപോയി തിരികെ വരാനുള്ള സമയം പലപ്പോഴും ഉണ്ടാകില്ല

വൈകുന്നേരം തിരക്ക് ഒഴിവാക്കുന്നതിനായി ദ്വീപിൽ നിന്നുള്ള ബസ്സുകൾ ഹൈക്കോടതി ജങ്ഷൻ വരെ വരുന്നത് ട്രാഫിക് പോലീസ് തടഞ്ഞിട്ടുണ്ട്. അതിനാൽ നാലുമുതൽ ആറര മണിവരെ മുഴുവൻ യാത്രക്കാരും ഇവിടെ നിന്നുവേണം ബസ്സിൽ കയറുവാൻ. രാത്രികാലങ്ങളിൽ യാത്രകൂടുതൽ ദുഷ്കരമാണ്. ഈ ബസ്റ്റേഷനിൽ കൃത്യമായ പ്രകാശസംവിധാനങ്ങൾ ഇല്ല. അതിനാൽ തന്നെ പലപ്പോഴും കാൽ ചെളിയിൽ പുതഞ്ഞും വസ്ത്രങ്ങളിൽ ചെളിപുരണ്ടും ആണ് ആളുകൾ ബസ്സിൽ കയറിപ്പറ്റുന്നത്. ഈ സമയത്ത് ഇവിടെയുള്ള തിരക്ക് മുതലാക്കുന്ന സാമൂഹ്യവിരുദ്ധരും കുറവല്ല. വെളിച്ചം ഇല്ലാത്തതിനാൽ പോക്കറ്റടിയും മറ്റും പലപ്പോഴും നടക്കുന്നുണ്ട്. കേരളത്തിലെ നല്ല നിലവാരം ഉണ്ടായിരുന്ന സംസ്ഥാനപാതകളിൽ ഒന്നായിരുന്ന വൈപ്പിൻ – പള്ളിപ്പുറം പാത കുടിവെള്ളത്തിനായി പൈപ്പിട്ട് തോടാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. സഞ്ചാരയോഗ്യമല്ലാത്ത പാതയിലൂടെ രാത്രികാലസർവ്വീസ് നടത്താൻ ഒരു വിഭാഗം ബസ്സുടമകൾ മടിക്കുന്നതിനാൽ രാത്രിയാത്ര പൊതുവിൽ ദുഷ്കരമാണ്. അതിനിടയിലെ ഈ വൈഷമ്യങ്ങൾ യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു.

ഇത്രയൊക്കെ വായിക്കുമ്പോൾ ഈ പ്രദേശവുമായി അത്രപരിചയം ഇല്ലാത്തവർക്ക് തോന്നാം മഴക്കാലമല്ലെ എല്ലായിടവും ഇങ്ങനെതന്നെ ആവും, വസ്തുതകൾ ഊതിപ്പെരുപ്പിച്ച് പറയുന്നതാവും എന്ന്. അതുകൊണ്ട് ഈ സ്ഥലത്തിന്റെ 250മീറ്റർ ചുറ്റളവിൽ ഉള്ള ചില കാഴ്ചകൾ കൂടികാണാം
 
ഇത് നേരത്തെ പറഞ്ഞ 'ബസ് സ്റ്റേഷനിൽ' നിന്നും 50 മീറ്റർ അകലത്തിലെ ട്രാഫിക് സർക്കിൾ. മനോഹരമായി പെയിന്റടിച്ച്, ചെടികൾ നട്ടുവളർത്തി പരിപാലിച്ചിരിക്കുന്നു.
 
ഇത് ഒരു നൂറുമീറ്റർ അപ്പുറം പോലീസ് ക്ലബ്ബിന്റെ സൈഡിലൂടെ പഴയ കമ്മീഷണർ ഓഫീസും കഴിഞ്ഞ് ഹൈക്കോടതി ജങ്ഷൻ വരെ നീളുന്ന നടപ്പാത. ടൈലുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. ഇതിലെ നടക്കാമോ എന്ന് ചോദിച്ചാൽ മരങ്ങളുടെ പൊക്കക്കുറവ് നടക്കുന്നതിന് തടസ്സം സൃഷ്ടിക്കും എന്ന് ഉറപ്പ്.
 
ഇത് ഏതാനും ആഴ്ചകൾ മുൻപ് കേരളമുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച മറൈൻ ഡ്രൈവ് വാക്ക് വേ. ബോട്ട് പാലവും ദീപാലങ്കാരങ്ങളും എല്ലാം ആയി കോടികൾ തന്നെ ചിലവൊഴിച്ചിട്ടുണ്ട് ഈ പദ്ധതിയ്ക്ക്. ഇതിന്റെ ചെറിയൊരു അംശം ചിലവാക്കിയിരുന്നെങ്കിൽ പഴയ ഹൈക്കോടതിയ്ക്ക് മുൻപിലെ 'ബസ് സ്റ്റേഷൻ' അത്യാവശ്യ സംവിധാനങ്ങൾ ഉള്ളതാക്കാമായിരുന്നു.

ബഹുമാനപ്പെട്ടെ കോർപ്പറേഷൻ മേയർ ഉൾപ്പടെയുള്ള അധികാരികളോട് പറയാൻ ഉള്ളത് ഈ അവഗണന അവസാനിപ്പിക്കണം എന്നാണ്. സ്ഥലം കോർപ്പറേഷന്റെ കൈവശം ആണ്. ദ്വീപിന്റെ വികസനപ്രവർത്തനനങ്ങൾക്ക് ജിഡ (Gosree Islands Development Authority) എന്നൊരു സ്ഥാപനം ഉണ്ട്. കായൽനികത്തി എടുത്ത സ്ഥലം വിറ്റ് കിട്ടിയതും അല്ലാതെയുള്ള വരുമാനങ്ങളും സർക്കാർ ഗ്രാന്റും എല്ലാമായി ഒരു സംഖ്യ ഈ സ്ഥപനത്തിന്റെ പേരിൽ ഉണ്ട്. സ്ഥലം എം എൽ എ, ജില്ലാ കളക്‌ടർ എന്നിവർ അംഗങ്ങളായ ഈ സമിതി ഗോശ്രീ ദ്വീപുമായി ബന്ധപ്പെട്ട വികസനങ്ങൾക്കുള്ള സർക്കാർ ഏജസിയാണ്. ഈ പ്രശ്നം പരിഹരികേണ്ട ബാദ്ധ്യത അവർക്കും ഉണ്ട്. ദ്വീപ് നിവാസികൾക്ക് വേണ്ടി പണം മുടക്കാൻ കോർപ്പറേഷൻ തയ്യാറല്ലെങ്കിൽ ഇത് ജിഡയെ ഏൽപ്പിക്കണം. ഞങ്ങളെ ഇനിയും ഇങ്ങനെ ബുദ്ധിമുട്ടിയ്ക്കാതെ ഈ പ്രശ്നങ്ങൾക്ക് അടിയന്തിരപ്രാധാന്യം നൽകി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇത് വായിക്കുന്ന വൈപ്പിൻകരക്കാരായ സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന. അധികാരകേന്ദ്രങ്ങളിൽ നിങ്ങൾക്കുള്ള സ്വാധീനം ഈ പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം എന്ന് അപേക്ഷിക്കുന്നു.

Sunday, 26 May 2013

ബോൾഗാട്ടി പദ്ധതി, ലുലു ഗ്രൂപ്പിനു നന്ദി.

ഇന്ന് കേട്ട വാർത്തകളിൽ ഏറെ ആശ്വാസം തോന്നിയ ഒന്നാണ് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലവും നടത്തിപ്പിന് ഏറ്റെടുത്ത വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ലുലുഗ്രൂപ്പ് പദ്ധതി നടത്തിപ്പില്‍ നിന്ന് പിന്മാറുന്നു എന്നത്. ഇങ്ങനെ ആശ്വാസം തോന്നാൻ കാരണം ഇതിന്റെ സാങ്കേതികവശങ്ങളോ, രാഷ്ട്രീയമോ, നിയമലംഘനമോ അല്ല. മറിച്ച് ഇത്തരം പദ്ധതികൾ നിലവിലെ സാഹചര്യത്തിൽ നടപ്പിലായാലുള്ള ദുരവസ്ഥ തന്നെ. എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിലെ നിവാസിയാണ് ഞാൻ. നിലവിൽ ജോലിയ്ക്കും മറ്റുകാര്യങ്ങൾക്കും മഹാനഗരമായ എറണാകുളത്തെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ദ്വീപ് നിവാസികളിൽ ഒരാൾ. ഗോശ്രീപാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതുവരെ പ്രധാനമായും ബോട്ട് വഴിയാണ് എറണാകുളത്ത് എത്തിക്കൊണ്ടിരുന്നത്. ഗോശ്രീപാലം (വൈപ്പിനിൽ നിന്നും എറണാകുളം എന്ന മഹാനഗരത്തിലേയ്ക്കുള്ള സഞ്ചാരപാത) എല്ലാവരുടേയും ഒരു സ്വപ്നമായിരുന്നു. വൈപ്പിനും എറണാകുളവും തമ്മിലുള്ള ദൂരം ഏതാനും കിലോമീറ്റർ മാത്രം. എന്നാൽ ബോട്ടിലൂടെ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ ഒരു മണിക്കൂർ വരെ സമയ നഷ്ടം ഉണ്ടാകും. പിന്നെ കായലിലൂടെയുള്ള അപകടം നിറഞ്ഞ ബോട്ട് യാത്രയും.

അങ്ങനെ ഒത്തിരി വിഷമതകൾക്കിടയിലാണ് പാലം എന്ന സ്വപ്നം യാഥാർത്ഥ്യമായത്. അതോടെ എറണാകുളത്ത് എത്താനുള്ള സമയത്തിലും ഗണ്യമായ കുറവുണ്ടായി. പക്ഷെ സന്തോഷത്തിന്റെ നാളുകൾ അവസാനിച്ചത് പെട്ടന്നാണ്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ തുറന്നതോടെ, വല്ലാർപാടത്തു നിന്നും കണ്ടെയ്നർ റോഡ്‌വഴി വലിയ കണ്ടെയ്നർ ലോറികൾ വരാൻ തുടങ്ങിയതോടെ ഈ വഴിഗതാഗതക്കുരുക്കായി മാറി. അതിനിടയിൽ തീവണ്ടിയും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്താൻ തുടങ്ങി. ഇങ്ങനെയുള്ള ഗതാഗതകുരുക്കിന് പരിഹാരം ആയിരുന്നു റെയിൽവേ മേല്പാലം. പക്ഷെ പണിതീർന്ന് അതിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വണ്ടികൾ കടത്തിവിട്ടപ്പോൾ തന്നെ പാലത്തേയും അപ്രോച്ച് റോഡിനേയും ബന്ധിപ്പിക്കുന്ന ഭാഗം തകരാറിലായി. അതോടെ പാലവും അടച്ചു. ഇപ്പോൾ ഒരു വർഷത്തോളം ആകുന്നു പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

ഇപ്പോഴത്തെ സ്ഥിതി തികച്ചും പരിതാപകരം ആണ്. കണ്ടെയ്നർ ലോറികൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിലൂടെ ആദ്യത്തെ മൂന്നുകിലോമീറ്റർ താണ്ടാൻ 40 മിനിറ്റിലധികം വേണം എന്ന അവസ്ഥയിൽ എത്തി. മിക്കവാറും ദിവസങ്ങളിൽ ബസ്സുകൾ ട്രിപ്പ് മുടക്കുന്നത് പതിവായി. ഉള്ള ബസ്സുകളിൽ കയറിപ്പറ്റാൻ ആകാതെ വിഷമിക്കുന്ന യാത്രക്കാർ. അതിനിടെ കുറച്ച് കെ എസ് ആർ ടി സി ബസ്സുകൾക്കും ഈ റൂട്ടിൽ പെർമിറ്റ് കിട്ടി. അതോടെ പല സ്വകാര്യബസ്സുകളും പെർമിറ്റ് സറണ്ടർ ചെയ്തു. കെ എസ് ആർ ടി സി ആണെങ്കിൽ കാര്യക്ഷമമായി സർവ്വീസ് നടത്തുന്നുമില്ല. യാത്ര ആകെ ദുരിതമായ അവസ്ഥ. എല്ലാത്തിലും പുറമെ ഉണ്ടായിരുന്ന നല്ല റോഡ് (വൈപ്പിൻ -പള്ളിപ്പുറം സംസ്ഥാനപാത) വെട്ടിപ്പൊളിച്ച് റോഡ് തന്നെ ഇല്ലാത്ത അവസ്ഥ.  ഈ അവസ്ഥയിൽ ആണ് ബോൾഗാട്ടി പാലസിൽ വരാൻ പോകുന്ന ലുലു ഗ്രൂപ്പിന്റെ പുതിയ പ്രൊജക്റ്റിനെകുറിച്ചുള്ള വാർത്ത കേട്ടത്. അതും കൂടി വന്നാൽ തീർന്നു. ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർദ്ധിക്കും. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി ഇവിടെ നടന്ന ഗ്ലോബൽ വില്ലേജ് ഉണ്ടാക്കിയ ഗതാഗതപ്രശ്നങ്ങൾ അനുഭവിച്ചതാണ്. അതിനാൽ ഈ സംരംഭം വരല്ലെ എന്നതായിരുന്നു പ്രാർത്ഥന. ഇപ്പോൾ ലുലുഗ്രൂപ്പ് പിന്മാറി എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. തൽകാലം ആശ്വാസം.

ഇത്തരം വലിയ സംരംഭങ്ങൾ വരുന്നതിൽ എതിർപ്പില്ല. പക്ഷെ സംരംഭകരെ ക്ഷണിക്കുന്ന സർക്കാരുകൾ അവർക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണം. അതിൽ പ്രധാനമാണ് റോഡുകൾ. ഒരു സ്ഥാപനം വരുമ്പോൾ അവിടെ അത്ര ആളുകൾ എത്തും, അതിലൂടെ വാഹനങ്ങൾ എത്ര ഉണ്ടാകും, നിലവിലെ റോഡുകൾക്ക് ഇത് താങ്ങാൻ സാധിക്കുമോ? തുടങ്ങിയകാര്യങ്ങളിൽ പഠനം നടത്തേണ്ടതും അതിന് ആവശ്യമായ അടിസ്ഥാനസൗകര്യവികസനം സാദ്ധ്യമാക്കേണ്ടതുംസർക്കാരാണ്. ഇടപ്പള്ളിയിൽ ലുലുമാൾ വന്നപ്പോൾ സംഭവിച്ചതും അതാണ്. അവിടേയ്ക്ക് വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ റോഡുകൾക്കായില്ല. ഇപ്പോൾ വാഹനകുരുക്കിൽ വീർപ്പുമുട്ടുന്നു. നിലവിൽ വരുത്തിയ ചില പരിഷ്കാരങ്ങൾ അല്പം ആശ്വാസം നൽകുന്നുണ്ട്. അതില്ലാതെ ചെയ്യുന്ന കെട്ടിടം പണിയിൽ മാത്രം ഒതുങ്ങുന്നതല്ല വികസനം. അങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ വരുന്നതാവും നല്ലത്. അല്ലെങ്കിൽ അവ ഗുണത്തേക്കാൾ ദോഷം ചെയ്യും എന്ന് കരുതുന്നു.

Friday, 3 May 2013

ദുരിതമാകുന്ന വികസനം

വികസനം എന്നാൽ ദുരിതങ്ങൾ കൂടുന്നതാണോ?

ഇങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. ഇന്ന് വൈകീട്ട് ജോലികഴിഞ്ഞ് ആറരമണിയോടെ ഹൈക്കോടതി ജങ്ഷനിൽ എത്തി. ബസ്സിൽ കയറാൻ പഴയ ഹൈക്കോടതി പരിസരത്ത് എത്തിയപ്പോൾ അവിടം ജനസമുദ്രം. കുറെ നേരമായി ബസ്സ് വന്നിട്ട്. കണ്ടെയ്നർ ടെർമിനൽ ഉണ്ടാക്കുന്ന ബ്ലോക്കാവും എന്ന് കരുതി കുറെ സമയം കാത്തുനിന്നു. ഒരു രക്ഷയും ഇല്ല. ബസ്സ് ഒന്നും വരുന്നില്ല. സ്ത്രീകളും കുട്ടികളും അടക്കം ജനക്കൂട്ടം പെരുകിക്കൊണ്ടേയിരുന്നു. ഒടുവിൽ ഒരു ബസ്സ് എത്തി. കാര്യം അപ്പോഴാണ് മനസ്സിലായത്. നായരമ്പലത്ത് ബസ്സിടിച്ച് ഒരാൾ മരിച്ചു. നാട്ടുകാർ ബസ്സ് ജീവനക്കാരെ ആക്രമിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്യുന്നു. നായരമ്പലം കടന്ന് പോകേണ്ടവർ കാത്തുനിൽക്കുന്നതിൽ അർത്ഥം ഇല്ല. അതിനാൽ മറ്റ് മാർഗ്ഗം നോക്കുക തന്നെ. തീരികെ ഹൈക്കോടതി ജങ്ഷനിൽ നിന്നും കലൂരെത്തി അവിടെ നിന്നും ഇടപ്പള്ളി വഴി പറവൂർ ചെല്ലാം അവിടെ നിന്നും ഓട്ടോ പിടിച്ച് വീടെത്താം. ഒരു കൈയ്യിൽ ബാഗും മറുകൈയ്യിൽ കുറച്ചു പച്ചക്കറികളും. തിക്കിതിരക്കി പോകാൻ വയ്യ. അങ്ങനെ പോകുമ്പോൾ നാട്ടുകാരനും സതീർത്ഥ്യനും ആയ വിജീന്ദ്രശ്യാമിനെക്കണ്ടു. അദ്ദേഹത്തോടും കാര്യം പറഞ്ഞു. രണ്ടാളും കലൂർക്ക് ബസ്സിൽ യാത്രതുടർന്നു. കുറച്ചെത്തിയപ്പോൾ മനോജേട്ടന്റെ ഫോൺ. ഹൈക്കോടതി വഴി വരേണ്ട എന്ന് മുന്നറിയിപ്പ് നൽകാൻ വിളിച്ചതാണ്. ഞങ്ങൾ വൈപ്പിൻ കരക്കാർക്ക് ഇത് ഒരു ശീലമാണ്. അതിനാൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം വിളിച്ച് മുന്നറിയിപ്പുകൾ നൽകും. അപ്പോഴാണ് ശ്യാം ബെൻസിച്ചേട്ടനെ വിവരമറിയിക്കാൻ പറഞ്ഞത്. ഉടനെ ബൻസിച്ചേട്ടനേയും വിളിച്ചു. അദ്ദേഹവും വിവരം അറിയാതെ ആ വഴിയുള്ള യാത്രയിൽ ആയിരുന്നു. കൂടെ ജോലിചെയ്യുന്ന ആൻസിച്ചേട്ടനെ വിളിച്ച് വിവരം പറയാൻ ശ്രമിച്ചു നടന്നില്ല. അല്ലെങ്കിലും ഞാറയ്ക്കൽ വരെ പോകാൻ ആൻസിച്ചേട്ടന് പ്രശ്നം ഉണ്ടാകില്ല. ഒടുവിൽ കലൂരിൽ എത്തി. അവിടെ നിന്നും ഇടപ്പള്ളി വരാപ്പുഴ വഴി പറവൂരും പിന്നെ ഓട്ടോ പിടിച്ച് വീട്ടിലും. ആറരയ്ക്ക് ഹൈക്കോടതിയിൽ എത്തിയ ഞാൻ വീട്ടിൽ എത്തിയത് ഒൻപത് മണിയ്ക്ക്. ഒരപകടം ഉണ്ടായാൽ ഉടനെ വഴിതടയുന്നവർക്ക് ഈ ദുരിതങ്ങൾ ഒന്നും അറിയേണ്ടല്ലൊ. ഇവിടെ റോഡപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. അധികാരികൾക്ക് ഇതൊന്നും കണ്ടഭാവം ഇല്ല. പൊതുജനം നിയമം കൈയ്യിലെടുക്കാതെ എന്തു ചെയ്യും എന്ന് ചോദിക്കുന്നവരും ഉണ്ട്. നാളെ ബസ്സ് സർവ്വീസ് ഉണ്ടാകുന്ന കാര്യം സംശയമാണ്. നേരം വെളുത്താൽ അറിയാം.

അധികം വികസനം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഇത്രയും പ്രശ്നങ്ങൾ ഇല്ലായിരുന്നു. ഇരുപത്തിയാറ് കിലോമീറ്റർ നീളത്തിൽ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഒരു റോഡ്. ഇടയ്ക്ക് ചെറായിയിൽ നിന്നും പറവൂരിലേയ്ക്ക് തിരിയുന്ന ഒരു ശാഖ. അതായിരുന്നു പണ്ട് വൈപ്പിൻ. ഇന്ന് മാല്യങ്കരയിലും, എറണാകുളത്തും പാലങ്ങൾ ആയി. ഈ ദ്വീപിലൂടെയുള്ള വാഹനഗതാഗതം വർദ്ധിച്ചു. പക്ഷെ റോഡിന് ഇപ്പോഴുംകാര്യമായ മാറ്റം ഇല്ല. പഴയതിലും അല്പം വീതികൂടി എന്ന് മാത്രം. ഇടയ്ക്ക് കുപ്പിക്കഴുത്തുപോലെ ഉണ്ടായിരുന്ന പത്തോളം പാലങ്ങൾ പലതും ഇപ്പോൾ വീതികൂട്ടി പുനർനിർമ്മിക്കപ്പെട്ടിരിക്കുന്നു. പക്ഷെ റോഡുകൾ പഴയപോലെ. സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതികൂട്ടാൻ സാധിക്കും എന്ന് തോന്നുന്നില്ല. അതിനാൽ തന്നെ ഇത്തരം അപകടങ്ങളും വഴിതടയലും ഇനിയും തുടരും. അതുപോലെ ശാഖാറോഡുകളും വർദ്ധിച്ചു.

പല പുതിയ പദ്ധതികളും വന്നു. എൽ എൻ ജി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ അങ്ങനെ ശതകോടികളുടെ പദ്ധതികൾ. പക്ഷെ വൈപ്പിൻ കരക്കാരുടെ ദശാബ്ദങ്ങൾ പഴക്കമുള്ള കുടിവെള്ളപ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതുപോലെ കോടികൾ ചിലവാക്കിയ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും എങ്ങും എത്തിയില്ല. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ വരുന്ന കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ആവശ്യമായ റോഡുകൾ ഇല്ല. കബോട്ടാഷ് നിയമത്തിൽ ഇളവ് കിട്ടിയിട്ടും ഈ തുറമുഖം പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതിലെ ഒരു വിലങ്ങുതടി ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തത തന്നെ. അതിനിടയിൽ അവിടത്തെ തൊഴിൽ പ്രശ്നങ്ങളും. എൽ എൻ നി ടെർമിനലിൽ പണി പൂർത്തിയായെങ്കിലും വാതകപൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ എങ്ങും എത്തിയിട്ടില്ല. പല വൈദ്യുതപദ്ധതികൾക്കും എൽ എൻ ജി പ്രയോജനം ചെയ്യും. പക്ഷെ പാതാളത്തെ ബി എസ് ഇ എസ് വരെപ്പോലും പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

അതിനിടയിൽ ഞെരുങ്ങുന്നത് വൈപ്പിൻകരക്കാരും. വൈപ്പിൻ വഴിയുള്ള വാഹനങ്ങളുടെ എണ്ണം പഴയതിലും വളരെ കൂടുതൽ ആണ്. ഗോശ്രീപാലങ്ങൾ വന്നതോടെ എറണാകുളം നഗരവുമായി റോഡ് മാർഗ്ഗം ബന്ധിപ്പിക്കപ്പെട്ടു. അതുവരെ വൈപ്പിനിൽ സർവ്വീസ് നടത്താതിരുന്ന കെ എസ് ആർ ടി സിയും ഈ മേഖലയിൽ കടന്നുവന്നു. അങ്ങനെ സ്വകാര്യബസ്സുകളും സർക്കാർ വണ്ടികളും തമ്മിലുള്ള മത്സര ഓട്ടം ആരംഭിച്ചു. ആദ്യമേ സ്വകാര്യബസ്സുകൾ തമ്മിൽ ഉണ്ടായിരുന്ന മത്സരത്തിനു പുറമേ ആണിത്. വൈപ്പിൻ ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ചിരുന്ന ബസ്സുകൾ ഹൈക്കോടതി ജ്ങ്ഷൻ വരെ നീട്ടി. എന്നാൽ വല്ലാർപാടം കണ്ടെയ്നർടെർമിനൽ വന്നതോടെ ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് ആരംഭിച്ചു. പലപ്പോഴും അരമണിക്കൂറിഇലധികം വാഹനങ്ങൾ ബ്ലോക്കിൽ പെട്ട് കിടക്കാൻ തുടങ്ങി. ബസ്സുകളുടെ സമയക്രമം താളം തെറ്റി. അതിനിടയിലണ് പുതിയ കുടിവെള്ളപൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചത്. ഇത് വൈപ്പിനിൽ നിന്നും ഞാറയ്ക്കൽ വരെയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമാക്കി.നിന്ന് വൈപ്പിനിലെ റോഡ് മരണക്കെണി ആണ്. മത്സരിച്ച് ഓടുന്ന ബസ്സുകൾ. അതിനിടയിൽ കാൽനടയാത്രക്കാർക്കു, ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്കും ജീവൻ കൈയ്യിൽ പിടിച്ച് വാഹനം ഓടിക്കേണ്ട ഗതികേട്. നിത്യവും ഉണ്ടാകുന്ന അപകടങ്ങൾ. അവയിൽ ചിലത് ആളുകളുടെ മരണത്തിനും കാരണമാകുന്നു. പലപ്പോഴും അധികാരികൾ ഉണർന്ന് പ്രവർത്തിക്കുന്നില്ല. ഇതെല്ലാം നാട്ടുകാരുടെ അമർഷം വർദ്ധിപ്പിക്കുന്നു. ഇതിനെല്ലാമുപരിയാണ് കുടിവെള്ളപ്രശ്നം. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ വിഷയം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുന്നു.

വികസനം എന്നത് അടിസ്ഥാനസൗകര്യങ്ങൾ കൂടി വികസിപ്പിച്ചുകൊണ്ടാകണം. അല്ലാതെയുള്ള വികസനങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വൈപ്പിൻ അതിന് ഒരു ഉദാഹരണം മാത്രം.

Wednesday, 23 November 2011

സ്ത്രീകളുടെ സീറ്റ് | Ladies Seat

             പലപ്പോഴും കെ എസ് ആർ ടി സി യിലും സ്വകാര്യ ബസ്സുകളിലും യാത്രചെയ്യുമ്പോൾ ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ. ദീർഘദൂരയാത്രകളിൽ ആണ് ഇത് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുമ്പോഴും മറ്റും ഏറ്റവും ശല്യപ്പെടുത്തുന്നതും ഇതു തന്നെ. ഹൈക്കോടതി ജങ്‌ഷനിൽ നിന്നും ഓട്ടോ പിടിച്ച് കെ എസ് ആർ ടി സി സ്റ്റാന്റിൽ എത്തുന്നതുതന്നെ ഇരുന്നു പോകണം എന്ന സൗകര്യത്തിനു വേണ്ടിയാണ്. മിക്കവാറും സീറ്റ് കിട്ടാറുണ്ട്. എന്നാൽ ചിലപ്പോഴെല്ലാം കാലിയായി ഉണ്ടാവുക സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ മാത്രമാണ്. ദീർഘദൂര യാത്രയല്ലെ കിട്ടിയ സീറ്റിൽ ഇരിക്കാം എന്ന് കരുതിയാൽ തന്നെ തോപ്പും‌പടിയോ അരൂരോ എത്തുമ്പോഴേയ്ക്കും സ്ത്രീകൾ ആരെങ്കിലും എത്തി സീറ്റ് അവകാശപ്പെടും. ഇങ്ങനെ കയറുന്നവർ മിക്കവാറും ചേർത്തലയിലോ, ആലപ്പുഴയിലോ ഇറങ്ങേണ്ടവർ തന്നെയാകും. എന്നാലും സീറ്റ് ഒഴിഞ്ഞു കൊടുക്കാതെ തരമില്ല. നിയമം അതാണല്ലൊ. ഈ കാര്യത്തിൽ മാത്രം നിയമം കൃത്യമായി പാലിക്കാൻ ബസ്സ് കണ്ടക്റ്റർ മാർക്കും വല്ലാത്ത ഉത്സാഹമാണ്. ദീർഘദൂര സർവ്വീസുകളിൽ ഇത്തരം സംവരണം ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. നിയമം പൂർണ്ണമായും നടപ്പിലാക്കിയാൽ സർവ്വീസ് നടത്താൻ തന്നെ ബുദ്ധിമുട്ടാകും.

             ദീർഘദൂര സർവ്വീസുകളിൽ ഇതാണ് സ്ഥിതിയെങ്കിൽ സിറ്റി ബസ്സുകളിൽ മറ്റൊന്നാണ് അവസ്ഥ. പല ബസ്സുകളിലും സ്ത്രീകൾക്കും മറ്റ് സംവരണ വിഭാഗങ്ങൾക്കും മാത്രമുള്ള സീറ്റുകളാണ് കാണാൻ സാധിക്കുക. പൊതുസീറ്റുകളുടെ എണ്ണം സ്വതവേ വളരെ കുറവായി തോന്നും. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് അറിയില്ല. അതുകൊണ്ട് ഈ കാര്യത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനായി ഈ വിവരങ്ങൾ സംബന്ധിച്ച് എറണാകുളും ആർ ടി ഒയ്ക്ക് വിവരാവകാശനിയമപ്രകാരം ഒരു അപേക്ഷ കൊടുത്തു. അതിനു കിട്ടിയ മറുപടി (G7/168/11/E) അനുസരിച്ച് യാത്രക്കാർക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകളുടെ 25% മാത്രമാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെയ്ക്കുന്നത് നിയമപരമായി തെറ്റാണ്. അത്തരം ബസ്സുകൾക്കെതിരെ ആർ ടി ഒയ്ക്ക് പരാതി നൽകാവുന്നതാണ്.  നിയമം ഇങ്ങനെ ആയിരിക്കെ പല സിറ്റി ബസ്സുകളും പന്ത്രണ്ടോ അതിലധികമോ സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പന്ത്രണ്ട് സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബസ്സിൽ 48 സീറ്റുകൾ ആകെ യാത്രക്കാർക്കായി ഉണ്ടാവണം. എന്നാൽ പലപ്പോഴും ബസ്സുകളിലെ ആകെ സീറ്റുകൾ നാല്പതിൽ താഴെ ആയിരിക്കും. ഇത്തരത്തിൽ ഏറ്റവും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു സ്വകാര്യ ബസ്സ് എറണാകുളം - പറവൂർ - മാല്യങ്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന KL-07AN-3123 ആർ സി നമ്പറുള്ളതാണ്. ആകെ 31 സീറ്റുകൾ മാത്രമുള്ള ഈ ബസ്സിൽ 12 സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് ഈ ബസ്സിൽ ആകെ 7 സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ളത്.

              ആനുപാതികമായി സംവരണം നടപ്പാക്കുന്നതിൽ പലപ്പോഴും കെ എസ് ആർ ടി സി മാതൃക ആണെങ്കിലും ചിലപ്പോഴെല്ലാം അവയും തോന്നിയ രീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ എഴുതി വെച്ച് കാണുന്നു. അധികവും ഇത്തരം പിശകുകൾ തിരു കൊച്ചി ബസ്സുകളിൽ ആണ്. തിരുകൊച്ചി ബസ്സുകൾ 40 സീറ്റുകൾ ഉള്ളവയാണ്. ചില ബസ്സിൽ 41 സീറ്റുകൾ ഉണ്ട്. കണ്ടക്റ്റർക്ക് നീക്കിവെച്ചിട്ടുള്ള ഒരു സീറ്റൊഴിവാക്കിയാൽ ബാക്കി സീറ്റുകൾ പരമാവധി 40 മാത്രമേ ഉണ്ടാകൂ. അതിൽ സ്ത്രീകൾക്കായി നിയമപ്രകാരം 10 സീറ്റുകൾ മാത്രം നീക്കിവെച്ചാൽ മതി. എന്നാൽ ചില തിരുകൊച്ചി ബസ്സുകളിൽ (RNE 272, Aluva)  13 സീറ്റ്  സ്ത്രീകൾക്കായി രേഖപ്പെടുത്തിക്കാണാം.

               തെറ്റായരീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ രേഖപ്പെടുത്തിയ ഇത്തരം ബസ്സുകൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഒരു ബസ്സിൽ ആകെ അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളും അതിൽ വിവിധ വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളും, ബസ്സ് വിവിധ സർവ്വീസുകൾ നടത്തേണ്ട സമയക്രമവും നിർബന്ധമായും രേഖപ്പെടുത്തണം എന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇനി ബസ്സിൽ കയറുമ്പോൾ കിട്ടുന്നത് സ്ത്രീകൾ എന്നെഴുതിയ സീറ്റായാലും ആരെങ്കിലും വന്ന് എഴുന്നേല്‍പ്പിക്കുന്ന അവസരത്തിൽ ആ ബസ്സിലെ ആകെ സീറ്റും അതിൽ സ്ത്രീകൾക്കായുള്ള സീറ്റും നോക്കി മാത്രമേ സീറ്റ് വിട്ടുകൊടുക്കൂ. ഇരുന്ന് യാത്രചെയ്യുക എന്നത് എന്റേയും അവകാശമാണല്ലൊ.

ചില സഹായകമായ പരാമർശങ്ങൾ
  1. ബസ്സുകളുടെ വീൽ ബേസും സീറ്റുകളുടെ എണ്ണവും
  2. ടാക്സും സീറ്റുകളുടെ എണ്ണവും വീൽ ബേസും

Monday, 7 February 2011

ഗോശ്രീപാലങ്ങൾ വഴി തിരുകൊച്ചി ബസ്സുകൾ | Thirukochi buses through Goshree Bridges

ഏറെ നാളുകളായി ഞങ്ങൾ വൈപ്പിൻ ദ്വീപ് നിവാസികൾക്ക് ഉണ്ടായിരുന്ന ഒരു സ്വപ്നം ഇന്ന് സഫലമായി. ഗോശ്രീ പാലങ്ങൾ വഴി എറണാകുളം എന്ന മഹാനഗരത്തിലേയ്ക്കും നഗരത്തിന് വെളിയിലേയ്ക്കും നേരിട്ട് യാത്രചെയ്യാൻ സാധിക്കും എന്ന സ്വപ്നം. ഗോശ്രീപാലങ്ങൾ വർഷങ്ങൾക്ക് മുൻപ് നിലവിൽ വന്നു എങ്കിലും ഞങ്ങളുടെ നേരിട്ടുള്ള യാത്രാവകാശം സംഘടിതരും ശക്തരുമായ മഹാനഗരത്തിലെ സ്വകാര്യ ബസ്സ് മുതലാളിമാരും, ഞങ്ങളുടെ തന്നെ നാട്ടിലെ സ്വകാര്യ ബസ്സ് മുതലാളിമാരും, എല്ലാത്തിലും ഉപരി നഗരം തന്നെ ഗതാഗതം കൊണ്ട് വീർപ്പുമുട്ടുകയാണെന്നും കൂടുതൽ ബസ്സുകൾ അനുവദിക്കാൻ സാധ്യമല്ലെന്നുമുള്ള നിലപാടെടുത്ത പോലീസും എല്ലാം ചേർന്ന് നഗരത്തിന്റെ പടിവാതിലിൽ വരെ പരിമിതപ്പെടുത്തിയിരുന്നു. ആദ്യകാലങ്ങളിൽ സി എം എഫ് ആർ ഐ കഴിഞ്ഞുള്ള ജിഡയുടെ (ഗോശ്രീ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്‌മെന്റ് അതോറിട്ടി) സ്ഥത്ത് ഗോശ്രീ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്കായി സ്റ്റാന്റ് പണിയുമെന്നും നഗരത്തിലെ ബസ്സുകൾ ഇതുവഴി തിരിച്ചുവിടുമെന്നും എല്ലാം വാദ്ഗാനങ്ങൾ ഉണ്ടായിരുന്നു. കളൿടേഴ്സ് സ്ക്വയർ എന്നെല്ലാം നാമകരണം ചെയ്യപ്പെട്ട ഈ സംഗതികൾ കടലാസ്സിൽ മാത്രം ഒതുങ്ങി. അല്ലെങ്കിലും കോടികൾ വിലമതിക്കുന്ന കണ്ണായ സ്ഥലം പാവപ്പെട്ട ബസ്സ് യാത്രക്കാർക്ക് സ്റ്റാന്റ് പണിയാൻ നൽകുമോ? എന്തായാലും ഇന്നു മുതൽ 20 തിരുകൊച്ചി ബസ്സുകൾ ബഹുമാനപ്പെട്ട ഗതാഗതമന്ത്രി ഗോശ്രീ പാലങ്ങൾ വഴി ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ട്. നല്ലകാര്യം. അതുമാത്രമല്ല കായൽ നികത്തിയെടുത്ത സ്ഥലം വിറ്റതിൽ നിന്നും ലഭിച്ച പണത്തിൽ പാലങ്ങൾ പണിയുന്നതിന് വന്ന ചിലവ് കഴിച്ച് ബാക്കി തുകയുടെ മുകളിൽ ഇത്രയും വർഷങ്ങൾ നിധികാക്കുന്നഭൂതത്തെപ്പോലെ കഴിഞ്ഞ ജിഡ ഇപ്പോൾ വാരിക്കോരിയാണ് ദ്വീപുകളുടെ വികസനത്തിന് പണം ചിലവൊഴിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് അടുത്താൽ ഇത്രയും വികസനം ഒരുമിച്ചു നടക്കുമെങ്കിൽ ഓരോ രണ്ടു വർഷത്തിലും തിരഞ്ഞെടുപ്പ് വരട്ടെ. 

വൈപ്പിൻ ദ്വീപിൽ നിലവിൽ ഇരുന്നൂറിനു മുകളിൽ സ്വകാര്യബസ്സുകളും അൻപതിനടുത്ത് കെ എസ് ആർ ടി സി ബസ്സുകളും ഉണ്ട്. അതിനും പുറമെയാണ് പുതുതായി ആരംഭിച്ച തിരുകൊച്ചിയുടെ 20 ബസ്സുകൾ. പകൽ സമയത്ത് ഇത്രയും ബസ്സുകൾ ഉണ്ടെങ്കിലും  രാത്രി പത്തു മണികഴിഞ്ഞാൽ ബസ്സുകൾ ഇല്ലെന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഒൻപതു മണിയ്ക്കു ശേഷം നാമാ‍ത്രമായ സർവ്വീസുകളാണ് ഹൈക്കോടതി ജങ്‌ഷനിൽ നിന്നും ഉള്ളത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന തിരുകൊച്ചിയുടെ കാര്യമെങ്കിലും മറിച്ചാവണമെന്നതാണ് എന്റെ പ്രാർത്ഥന. പറവൂരിൽ നിന്നും രാത്രി ഒൻപതുമണിയ്ക്കു ശേഷം സ്വകാര്യ ബസ്സ് സർവ്വീസ് ഇല്ല. ആനവണ്ടിയും സ്വകാര്യ വണ്ടിയും മത്സരിച്ച് സർവ്വീസ് നടത്തുന്ന പറവൂർ - വരാപ്പുഴ - എറണാകുളം റൂട്ടിൽ രാത്രി 9:45നുശേഷം ഒരു ബസ്സും ഇല്ല. കണ്ണൂരിനും കാസർകോടിനും പോകുന്ന  ദീർഘദൂര സർവ്വീസുകൾ കലൂർ ബസ്റ്റാന്റിൽ നിന്നും 10:45 വരെ ഉണ്ടെങ്കിലും അവ എല്ലാ സ്റ്റോപ്പിലും നിറുത്തണം എന്ന് വാദിക്കുന്നത് യുക്തിയല്ല. അല്പം ഭേദം ആലുവ - പറവൂർ ദേശസാൽകൃത റൂട്ടാണ്. ആലുവയിൽ നിന്നും പറവൂർക്ക് രാത്രി 11:10ന് ഒരു വണ്ടി ഉണ്ട്. പണ്ട് ഇവിടെ നിന്നും 1:10 നും ഒരു വണ്ടി ഉണ്ടായിരുന്നു. എറണാകുളത്തുനിന്നും 12:15ന് ആരംഭിച്ച് ആലുവ വഴി പറവൂരിൽ എത്തിയിരുന്നു സർവ്വീസ് ശ്രീമാൻ മാത്യു ടി തോമസ്സ് നിറുത്തലാക്കി. കാരണം സർവ്വീസ് ലാഭകരമല്ലത്രെ! പകൽ മുഴുവനും നല്ല ലാഭമുള്ള ആലുവ - പറവൂർ ദേശസാൽകൃത റൂട്ടിലെ രാത്രി വളരെ വൈകിയുള്ള ഒരു സർവ്വീസ് ലാഭകരമല്ല എന്ന് പറഞ്ഞ് കെ എസ് ആർ ടി സി യ്ക്ക് നിറുത്തലാക്കാമെങ്കിൽ രാത്രികാലങ്ങൾ ബസ്സ് ഓടിക്കാത്ത സ്വകാര്യബസ്സ് മുതലാളിമാരെ എങ്ങനെ കുറ്റം പറയാൻ സാധിക്കും.

ഈ യാത്രക്ലേശങ്ങൾക്ക് പരിഹാരം ആവുന്നവിധത്തിൽ രാത്രികാലങ്ങളിൽ കൂടി കുറച്ച് ബസ്സുകൾ സർവ്വീസ് നടത്തേണ്ടത് ആവശ്യമാണ്. കാരണം വിവിധ ആവശ്യങ്ങൾക്കായി ദൂരസ്ഥലങ്ങളിൽ പോകുന്ന പലരും രാത്രികാലങ്ങളിൽ വീടുകളിൽ എത്താൻ സാധിക്കാതെ വലയുന്ന അവസ്ഥയാണുള്ളത്. ഈ വിഷയങ്ങൾ കൂടി അധികാരികൾ പരിഗണിയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.

Friday, 31 December 2010

വൈപ്പിൻ ബസ് സമരം | Vypin Bus Strike

കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് വൈപ്പിൻ ദ്വീപ്. എറണാകുളം മഹാനഗരത്തോട് ഏറ്റവും ചേർന്ന കിടക്കുന്ന എന്നാൽ നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ ദ്വീപിലെ ഭൂരിഭാഗം ജനങ്ങളും തൊഴിലിനും വിദ്യാഭ്യാസത്തിനും ആശ്രയിക്കുന്നത് തൊട്ടടുത്ത മഹാനഗരമായ എറണാകുളത്തെ തന്നെ. ഇതിൽ മഹാഭൂരിപക്ഷത്തിനും ആശ്രയം ഈ ദ്വീപിലൂടെ സർവ്വീസ് നടത്തുന്ന ഇരുന്നൂറോളം വരുന്ന സ്വകാര്യബസ്സുകൾ തന്നെ. കെ എസ്സ് ആർ ടി സി യും ഇവിടെ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യബസ്സുകളെ തന്നെയാണ്. ജനജീവിതത്തെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ സമരം എന്ന പേരിൽ ഒരു വിഭാഗം കാട്ടുന്ന തോന്ന്യാസങ്ങൾക്ക് അധികാരികൾ കൂടി മൗനാനുവാദം നൽകിയിരിക്കുന്നു. ഡിസംബർ മാസത്തിന്റെ ആദ്യം ഒരു വിഭാഗം തൊഴിലാളികൾ വൈപ്പിൻ - പറവൂർ മേഖലയിൽ വേതനവർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് പണിമുടക്കിയതോടെ ആണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഭൂരിഭാഗം വരുന്ന മറുപക്ഷം പണിമുടക്കിനെ എതിർക്കുകയും സർവ്വീസ് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനു കാരണം പണിമുടക്കുന്ന തൊഴിലാളികൾ ആവശ്യപ്പെടുന്ന അതേ വേതനം ഇപ്പോൾ അവർക്ക് ലഭിക്കുന്നു എന്നതു തന്നെ. വാർത്താമാദ്ധ്യമങ്ങളിൽ വന്ന കണക്കുകൾ അനുസരിച്ച ജില്ലയിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്നതും വൈപ്പിൻ - പറവൂർ മേഖലയിൽ തന്നെയാണെന്നും ബസ്സ് ഉടമകളും പറയുന്നു. കെ എസ് ആർ ടി സി അധിക സർവ്വീസുകൾ നടത്തിയതും നല്ലൊരു വിഭാഗം തൊഴിലാളികൾ സമരത്തിൽ നിന്നും വിട്ടുനിന്നതും നാലു ദിവസങ്ങൾക്ക് ശേഷം സമരം പിൻ‌വലിക്കാൻ സമരക്കാരെ നിർബന്ധിതരാക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും പണിമുടക്കിയപ്പോൾ ജനത്തെ ദുരിതത്തിലാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തി അധികാരികളെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ ആവശ്യം നേടിയെടുക്കാനും മേല്പറഞ്ഞ വിഭാഗം വീണ്ടും രംഗത്തെത്തി. യാതൊരു മുന്നറിയിപ്പും ഇല്ലാതെ സമരം പ്രഖ്യാപിച്ച ഇവർ സർവ്വീസ് നടത്തിയ ബസ്സുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തടയുകയും ജീവനക്കാരെ ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി രാവിലെ സർവ്വീസ് നടത്തിയിരുന്ന പല ബസ്സുകളും സർവ്വീസ് അവസാനിപ്പിച്ചു. അങ്ങനെ ജനം അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി.  ജോലിക്കു പോയവർ മടങ്ങി വരുമ്പോൾ ബസ്സില്ലാത്ത അവസ്ഥ. ഇതിനെതിരെ അധികാരികളിൽ നിന്നും കാര്യമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അവശ്യ സർവ്വീസായ ബസ്സുകൾ തടയുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ മുട്ടുമടക്കിയ നിലയിലാണ് അവർ.ഇന്നലെ ഞാറയ്ക്കൽ സി ഐ നടത്തിയ ചർച്ചയിൽ ഇന്ന് സർവ്വീസ് പുനഃസ്ഥാപിക്കും എന്ന് തീരുമാനം ഉണ്ടായെങ്കിലും അത് നടപ്പിൽ വന്നില്ല.

പൊതുവിൽ രാത്രികാലങ്ങളിൽ പലപ്പോഴും സർവ്വീസ് നടത്താത്തവയാണ് ഈ റൂട്ടിലെ മിക്ക സ്വകാര്യ ബസ്സുകളും. പലതവണ ഇതെപ്പറ്റി പരാതി പറഞ്ഞിട്ടും അധികാരികളിൽ നിന്നും കാര്യമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സാധാരണഗതിയിൽ എന്തിനോടും തീവ്രമായി പ്രതികരിക്കുന്ന ഒരു ജനവിഭാഗമാണ് വൈപ്പിനിലേത്. വൈപ്പിൻ കരക്കാരുടെ വ്യത്യസ്തമായ സമര മുറകൾ പ്രസിദ്ധവുമാണ്. ജനങ്ങളുടെ ക്ഷമയെ കൂടുതൽ പരീക്ഷിക്കാതെ ഇപ്പോൾ നടന്നു വരുന്ന ആഭാസം എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ അധികാരികൾ ശ്രമിക്കും എന്ന് പ്രത്യാശിക്കുന്നു.